മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരിച്ചാൽ സ്വദേശി അജിത് ഭവനത്തിൽ അജീന്ദ്രൻ എ ടി (53) യാണ് മരിച്ചത്. 9 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സിത്ര ക്യാമ്പിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബഹ്റൈനിൽ സ്വകാര്യ ക്ലീനിംഗ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ഗിരിജ, മക്കൾ അജിത്ത്, അരുൺ എന്നിവർ നാട്ടിലാണ്. സഹോദരൻ ബഹ്റൈനിലുണ്ട്. ആലപ്പുഴ പ്രവാസി അസോസിയേഷൻ സംജീവാംഗമായിരുന്ന അജീന്ദ്രൻ്റെ വിയോഗത്തിൽ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾക്കനുസൃതമായി ബഹ്റൈനിൽ തന്നെ സംസ്കരിക്കും.
ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു. ഇവരിൽ ഏഴ് പേർ മലയാളികളാണ്. നിലവില്‍ 2787 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 40 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 39945 പേർ രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതുവരെ 876700 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.