മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് ഉൾപ്പടെയുള്ള യാത്രാ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഭാരവാഹികൾ അസോസിയേഷൻ ഓഫ് ബഹ്റൈൻ ട്രാവൽ ആൻറ് ടൂർ ഏജൻറ്സ് (ABTTA) ചെയർമാൻ ജിഹാദ് അമീനെ സന്ദർശിച്ചു. മതിയായ വിമാന സർവീസ് ഇല്ലാത്തതിനാൽ, ബഹ്റൈനിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം ബോധ്യപ്പെടുത്തി.
കേരളത്തിൽനിന്നാണ് ഏറ്റവുമധികം പ്രവാസികൾ ബഹ്റൈനിൽ ജോലി ചെയ്യുന്നത്. വിസ കാലാവധി കഴിയാറായ നിരവധി പേരാണ് ഇങ്ങോട്ട് വരാൻ കാത്തിരിക്കുന്നത്. ഇപ്പോൾ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സാധാരണക്കാർക്ക് ടിക്കറ്റ് കിട്ടാനും പ്രയാസം നേരിടുന്നുണ്ട്. ബഹ്റൈനിലേക്ക് വരാവുന്നവരുടെ പരിധി ഉയർത്തിയാൽ കൂടുതൽ പേർക്ക് എത്താൻ കഴിയും. നിലവിലുള്ള സർവീസുകളിൽ അമിത നിരക്ക് ഈടാക്കുന്നതും പ്രവാസികൾക്ക് തിരിച്ചടിയാണെന്ന് ബി.കെ.എസ്.എഫ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ വിഷയങ്ങൾ വിമാനക്കമ്പനികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾക്ക് ശ്രമിക്കാമെന്ന് ജിഹാദ് അമീൻ ബി.കെ.എസ്.എഫ് സംഘത്തിന് ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
ഹെൽപ്ലൈൻ കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ് കടലായി, കോ ഓർഡിനേറ്റർമാരായ അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.