bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ്റെ ഉപ്പുമണ്ണിൽ പച്ചപ്പ് വിരിയിച്ച മലയാളി കർഷകൻ പി വി വർഗീസ് പ്രവാസത്തോട് വിട പറയുന്നു

received_408023783759322

മനാമ: ബഹ്റൈന്റെ ഉപ്പ് മണ്ണിന് കേരളത്തിന്റെ പച്ചപ്പണിയിച്ച പി.വി വർഗീസ് ബഹ്റൈനോട് വിട പറയാൻ ഒരുങ്ങുകയാണ്.

ബഹ്റൈനിലെ മലയാളികൾ സ്നേഹത്തോടെ വർഗീസ് അച്ചായൻ എന്ന് വിളിക്കുന്ന അദ്ദേഹം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തോട് ചേർന്നുള്ള 60 സെന്റ് ഉപ്പ് മണ്ണിൽ ആണ് കഠിനാധ്വാനം കൊണ്ട് പൊന്നുവിളയിച്ചത്. ഈ ചെറിയ ഭൂമിയിൽ പച്ചപ്പ് വിരിയിച്ച് തദ്ദേശിയർക്കും, പ്രവാസികൾക്കും അദ്ഭുതമായി തീർന്ന വർഗീസച്ചായൻ നീണ്ട ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസ ജീവിതത്തിനാണ് വിരാമം കുറിക്കുന്നത്. ഈ ജനുവരി ഇരുപതോടെയാണ് അദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്.

എറണാകുളം മൂവാറ്റുപുഴക്കടുത്ത് മണ്ണൂർ സ്വദേശിയായ പി.വി വർഗീസ് ഇരുപത്തിയാറ് വർഷം മുൻപാണ് ബഹ്റൈനിൽ എത്തിയത്. അൽദസ്മാ ബേക്കറിയിൽ ജനറൽ സൂപ്പർ വൈസറായിരുന്ന വർഗീസീന്റെ കൃഷിയോടുള്ള താൽപര്യം മനസ്സിലാക്കിയ ഉടമ പത്തു വർഷം മുമ്പ് കൃഷി ചെയ്യാനായി സ്ഥാപനത്തോട് ചേർന്നുള്ള 60 സെന്റ് സ്ഥലം വിട്ടു കൊടുക്കുകയായിരുന്നു.

അവിടുന്നങ്ങോട്ട് ഒഴിവ് സമയങ്ങളിൽ കഠിനാധ്വാനം തന്നെയായിരുന്നു. നല്ല മണ്ണും വളവും ഇറക്കി ഉപ്പുമണ്ണിനെ അദ്ദേഹം ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കിയത് നീണ്ട വർഷത്തെ അധ്വാനത്തിലൂടെയാണ്. പത്ത് വർഷം മുൻപ്‌ മണൽപരപ്പായിരുന്ന ആ ഭൂമി ഇന്ന് വൈവിധ്യമാർന്ന സസ്യങ്ങൾ വളരുന്ന ഒരു തോട്ടമാണ്.


40 ലധികം ഈന്തപ്പനകൾ ആണ് ഇവിടെ ഉള്ളത്. കൂടാതെ മാവും മുന്തിരിയും ഫാഷൻ ഫ്രൂട്ടും മാതള നാരകവും കരിമ്പും ഞാവലും അത്തിയും ഒലീവും ബദാമും പപ്പായയുമെല്ലാം വർഗീസേട്ടന്റെ തോട്ടത്തിൽ ഉണ്ട്. ഔഷധച്ചെടികളായ കറ്റാർ വാഴ, തുളസി, ചെമ്പരത്തി ,പനിക്കൂർക്ക, നിത്യകല്യാണി, റോസ് മുല്ല, അശോക, ചെത്തി എന്നിവയും സീസൺ അനുസരിച്ച് തക്കാളി, കാന്താരി, വെണ്ട, ചീര, കോളീഫ്ലവർ,കോവൽ, പാവൽ, പയർ, വാഴ എന്നിവയും കൃഷി ചെയ്യുന്നു.

ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും കൃഷിയേക്കുറിച്ച് പഠിക്കാനായി വർഗീസച്ചായന്റെ തോട്ടത്തിൽ എത്താറുണ്ട്. കൂടാതെ കൃഷിയെ കുറിച്ചുള്ള തന്റെ അറിവുകൾ പങ്കുവെക്കാനായി പള്ളികളിലും, മദ്രസകളിലും, ക്ലബുകളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ബഹ്റൈൻ കേരള സമാജത്തിന്റെ ഗാർഡൻ ക്ലബിൽ അംഗമാണ് പി വി വർഗീസ്. കഴിഞ്ഞ വർഷത്തെ മികച്ച വിദേശ കർഷകനുള്ള കർഷക ഗ്രൂപ്പിൻ്റെ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ജോലിക്കും കൃഷിക്കും പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ നാളുകളിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് ടിക്കറ്റ് എടുത്ത് നൽകുവാനും, ദുരിതം അനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൾകുവാനും അദ്ദേഹം മുന്നിൽ ഉണ്ടായിരുന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് രക്തബാങ്കിലേക്ക് നാൽപ്പതോളം തവണ രക്തം നൾകിയതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

താൻ ബഹ്റൈനിൽ നിന്നും പോയാലും താൻ നട്ടുവളർത്തിയ സസ്യങ്ങൾ ഇവിടെ വരും തലമുറകൾക്ക് ഫലങ്ങളും തണലും നൾകുമെന്ന ആത്മസംതൃപ്തിയാണ് കൃഷിയിലൂടെ താൻ നേടിയ ഏറ്റവും വലിയ ലാഭം എന്ന് അദ്ദേഹം പറയുന്നു.

ഇരുപത്തിയഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന വർഗീസച്ചായന് അൽ ദസ്മാ ഗ്രൂപ്പും ബഹ്റൈനിലെ മലയാളികളും ഗംഭീരമായ യാത്രയയപ്പുകളാണ് നൽകിയത്.

നാട്ടിൽ പോയാലും സ്വന്തം സ്ഥലത്ത് കൃഷി തുടരാനുള്ള പദ്ധതികളുമായാണ് അദ്ദേഹം മടങ്ങുന്നത്. ഏലീയാമ്മ വർഗീസ് ആണ് അദ്ദേഹത്തിന്റെ ഭാര്യ, മൂത്ത മകൻ ജിജി ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ജീമോൻ നാട്ടിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!