മനാമ: കഴിഞ്ഞ ദിവസം നടന്ന ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ് (ഇ.ഡി.ബി)യോഗത്തിൽ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായി. ദേശീയ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് വരുമാനത്തിൽ വൈവിധ്യവൽക്കരണം സാധ്യമാക്കണമെന്ന് അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ച കോവിഡിനൊപ്പം, സാമൂഹിക, സാമ്പത്തിക മേഖലയിൽ രോഗവ്യാപനം സൃഷ്ടിച്ച വെല്ലുവിളികൾ നേരിടാൻ ഈ വരുമാന വൈവിധ്യവൽക്കരണത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം, രോഗവ്യാപനം പ്രതിസന്ധിയിലാക്കിയവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാനും,സമയബന്ധിതമായി നടപ്പിലാക്കാനുമായത് നേട്ടമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി.
ബഹ്റൈൻ സമൂഹം ഒറ്റക്കെട്ടായി നിന്നാൽ ഏത് പ്രതിസന്ധികളേയും അതിജീവിക്കാൻ പറ്റുമെന്നും, രാജ്യത്തിന്റെ വളർച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് നിർണായകമാണെന്നും, സാമ്പത്തിക, നിക്ഷേപ, വ്യാപാര രംഗത്ത് മിഡിൽ ഈസ്റ്റിലും അന്താരാഷ്ട്ര തലത്തിലും ബഹ്റൈന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും, ഇതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും, പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു.
ഇ.ഡി.ബിയുടെ പ്രവർത്തനം ഭാവിയിൽ ശക്തമാകുമെന്നും, 2020 ൽ ഇ.ഡി.ബിക്ക് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചതായും, തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ യോഗത്തിൽ വ്യക്തമാക്കി.
885 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ എടുത്തിരുന്ന തീരുമാനം പൂർണമായും നടപ്പിലാക്കാൻ സാധിച്ചു എന്നും ഇതു വഴി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4300 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും സാമൂഹിക ക്ഷേമകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.