മനാമ: ആഭ്യന്തരമന്ത്രി, ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. വിമാനത്താവള വിപുലീകരണ പദ്ധതിയുടെ പുരോഗതിയും, ജനുവരി 28 ന് തുറക്കാനിരിക്കുന്ന പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ ക്ഷമതയും, മന്ത്രി അവലോകനം ചെയ്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശങ്ങൾ അനുസരിച്ചായിരുന്നു ആഭ്യന്തര മന്ത്രിയുടെ പരിശോധന. എത്തിച്ചേർന്നപ്പോൾ ആഭ്യന്തര മന്ത്രിയെ, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി കമൽ ബിൻ അഹമ്മദ് മുഹമ്മദ്, പൊതു സുരക്ഷാ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വാഗതം ചെയ്തു.
കെട്ടിടത്തിന്റെ സുരക്ഷയും, ലോജിസ്റ്റിക് തയ്യാറെടുപ്പുകളും,യാത്രക്കാരുടെ നടപടിക്രമങ്ങൾക്ക് ആവശ്യമായ സുരക്ഷാ, കസ്റ്റംസ് സേവനങ്ങൾ നൽകുന്നതിനുമുള്ള ആധുനിക സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി.
ഈ വിമാത്താവള വിപുലീകരണ പദ്ധതി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സമ്പന്ന കാലഘട്ടത്തിന്റെ ഒരു വികസന നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സുരക്ഷാ സന്നദ്ധതയും ആധുനിക സാങ്കേതികവിദ്യകളും ബഹ്‌റൈനിലെ യാത്രാ പ്രക്രിയയ്ക്കും വിനോദസഞ്ചാരത്തിനും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്മാർട്ട് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഓപ്പറേഷൻ റൂമും മന്ത്രി സന്ദർശിച്ചു. റോയൽ അക്കാദമി ഓഫ് പോലീസിന്റെയും ഗൾഫ് എയർ ട്രെയിനിംഗ് അക്കാദമിയുടെയും സഹകരണത്തോടെ ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലന കോഴ്സുകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
ലേബർ മാർക്കറ്റ് റെഗുലേറ്ററിയുടെ വിസ കൈവശമുള്ളവർക്കായി പേപ്പർവർക്കുകൾ ചെയ്യുന്നതിനുള്ള 6 ക്യാബിനുകൾക്ക് പുറമേ പ്രത്യേക ആവശ്യങ്ങൾക്കുള്ള ക്യാബിനുകളും വിരലടയാളവും, മുഖവും തിരിച്ചറിയലിനും പ്രവർത്തിക്കുന്ന 22 ഇ-ഗേറ്റുകളും ഉൾപ്പെടെ 44 ക്യാബിനുകളിലൂടെ പ്രവർത്തിക്കുന്ന എയർപോർട്ട് പാസ്‌പോർട്ട് വിഭാഗത്തിന്റെ പ്രവർത്തന മികവും ആഭ്യന്തര മന്ത്രിയെ അറിയിച്ചു.
ആധുനിക സാങ്കേതികവിദ്യയിലൂടെ ഏകീകൃത സേവനങ്ങൾ നൽകാനുള്ള കസ്റ്റംസ് വിഭാഗത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും ആഭ്യന്തരമന്ത്രിയെ അറിയിച്ചു.