മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 402 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 70808 ആയി ഉയർന്നു.
അതേസമയം ഒക്ടോബർ 10 ന് 24 മണിക്കൂറിനിടെ 8792 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 427 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 133 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
നിലവില്‍ 4206 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 58 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസമായി. 273 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. വരുന്ന രണ്ടാഴ്ച കൂടി എല്ലാ വിധ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നേരത്തെ അശൂറാ അവധി ദിനങ്ങൾക്ക് ശേഷം രോഗവ്യാപനം വർദ്ധിച്ചതിനാൽ ഒക്ടോബർ 1 വരെ കർശന സുരക്ഷ പാലിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ഇതേ ജാഗ്രത ഒക്ടോബർ 14 വരെ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.