മനാമ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും വിലവിവര ബോർഡ് പ്രദർശന നിയമങ്ങളും കാറ്റിൽപ്പറത്തി പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ ശക്തമായ നടപടിയുമായി ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം. സതേൺ ഗവർണറേറ്റിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രമുഖ വാണിജ്യ സ്ഥാപനമാണ് പരിശോധനയിൽ വിപ്ലവകരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അടച്ചുപൂട്ടിച്ചത്.
വിപണിയിലെ പരിശോധനകളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും കർശനമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിലാണ് സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്തുവന്നത്. കാലാവധി രേഖപ്പെടുത്താത്തതും, എക്സ്പയറി ഡേറ്റ് കഴിഞ്ഞതുമായ നെയ്യ്, വിവിധതരം പാസ്തകൾ, ഫ്രോസൺ ഇറച്ചി ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽപനയ്ക്ക് വെച്ചതായി ഇൻസ്പെക്ടർമാർ കണ്ടെത്തി പിടിച്ചെടുത്തു.
ചില ഉൽപ്പന്നങ്ങളിൽ കൈകൊണ്ട് എഴുതിയതോ വേറെ ഒട്ടിച്ചതോ ആയ എക്സ്പയറി ഡേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ സാംപിളുകൾ കൂടുതൽ പരിശോധനകൾക്കായി ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. തുടർന്ന് ആരോഗ്യ മന്ത്രാലയവുമായി സംയുക്തമായി ഏകോപിപ്പിച്ചാണ് സ്ഥാപനം പൂട്ടിക്കാൻ ഉത്തരവിട്ടത്. ഈ സ്ഥാപനത്തിന്റെ മറ്റ് ശാഖകളിലും പ്രത്യേക ഇൻസ്പെക്ഷൻ ടീം പരിശോധന തുടരുകയാണ്. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
ഉപഭോക്താക്കളുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രാജ്യത്തുടനീളം ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിപണിയിൽ എത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ബിസിനസ് സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾ സംശയകരമായ ലംഘനങ്ങൾ കണ്ടാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി പരാതി നൽകണമെന്നും അഭ്യർത്ഥിച്ചു.









