മനാമ: പുനരുപയോഗ ഊർജ്ജ മേഖലയിലെ ബഹ്റൈൻ- ഇന്ത്യ സംയുക്ത പ്രവർത്തന സംഘത്തിന്റെ ആദ്യ യോഗം നടന്നു.
ഓൺലൈൻ മീറ്റിംഗിൽ ബഹ്റൈൻ പ്രതിനിധി സംഘത്തെ സസ്റ്റൈനബിൾ എനർജി അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ നയിച്ചു. ഇന്ത്യയിലെ ന്യൂ & റിന്യൂഅബിൾ എനർജി മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ദിനേശ് ദയാനന്ദ് ജഗ്ദലെ ഇന്ത്യൻ സംഘത്തേയും നയിച്ചു.
പുനരുപയോഗ ഊർജ്ജ മേഖലയിൽ സഹകരിക്കാനുള്ള വഴികൾ ആരായുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടന്ന യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയും പങ്കെടുത്തു.
പുനരുപയോഗ ഊർജ്ജ മേഖലയിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയും ബഹ്റൈനും തമ്മിൽ 2018 ജൂലൈയിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ആണ് യോഗം ചേരുന്നത്.
സൗരോർജ്ജം, കാറ്റ്, ശുദ്ധമായ ഹൈഡ്രജൻ എന്നീ മേഖലകളിൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും അനുഭവങ്ങളും മികച്ച രീതികളും പങ്കിടാനും പ്രാഥമിക സഹകരണ പദ്ധതികൾ സംയുക്ത സഹകരണ സംഘം രൂപീകരിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രസക്തമായ കരാറുകൾ സജീവമാക്കാനും ഇരുപക്ഷവും സമ്മതിച്ചു.