മനാമ : ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെ നിർദേശാനുസരണം കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏഴ് പള്ളികൾ അടച്ചു. മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെയും ഇസ്ലാമിക് കാര്യ എൻഡോവ്‌മെൻറ് മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ സ്ഥിതി ചെയ്യുന്ന പള്ളികൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ സമയം പള്ളികളും പരിസരങ്ങളും അണുവിമുക്തമാക്കി മുൻകരുതൽ നടപടികൾ സ്വീകരിക്കാനായി ഉപയോഗിക്കുമെന്നും അധികൃതർ പറഞ്ഞു .
ബഹ്‌റൈനിൽ അഞ്ചുനേര നമസ്കാരങ്ങൾക്കായി അടുത്തിടെയാണ് പള്ളികൾ വീണ്ടും തുറന്നത്. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തരായവർക്കും മാത്രമാണ് പ്രവേശനം. മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ പള്ളികളാണ് താൽക്കാലികമായി അടച്ചത്. ആരാധനക്കെത്തുന്നവർ ആരോഗ്യ പ്രോട്ടോക്കോളുകളും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും പാലിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു