മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് നിർബന്ധിത മുൻകരുതൽ നടപടികൾ ലംഘിച്ചതിന് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ അധികൃതർ പിഴചുമത്തി. നിയമലംഘനം നടത്തിയ ഇരുപത്തിയെട്ട് പേർക്കെതിരെയും 12 സ്ഥാപനങ്ങൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. 1000 മുതൽ 2,000 ദിനാർ വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
പബ്ലിക് പ്രോസിക്യൂഷൻ നിയമലംഘനങ്ങൾ അന്വേഷിക്കുകയും പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യുമെന്ന് ചീഫ് ഓഫ് മിനിസ്ട്രീസ് ആൻഡ് പബ്ലിക് എൻറിറ്റീസ് പ്രോസിക്യൂഷൻ പറഞ്ഞു. ഹോം ക്വാറൻറൈൻ ലംഘനങ്ങൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്കുള്ള നിർബന്ധിത പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.