മനാമ: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പുറപ്പെടുവിച്ച യെല്ലോ അലേർട്ട് ലെവൽ മുൻകരുതൽ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാൻ ആഹ്വാനം. ഇന്നലെ മുതലാണ് രാജ്യം ഗ്രീൻ ലെവലിൽ നിന്നും യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറിയത്. സാമൂഹിക അകലം, പൊതുസ്ഥലങ്ങളിൽ മാസ്ക ധരിക്കൽ എന്നിവ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണം. വൈറസിൻറെ ഡെൽറ്റ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. 40 വയസ്സിനു മുകളിലുള്ള 80 ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതുവരെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ അലർട്ട് ലെവലുകൾ മാത്രമായിരിക്കും ഉണ്ടാവുക.
യെല്ലോ അലേർട്ടിൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ഇവയാണ്:
കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രം പ്രവേശനമുള്ളവ:
1. മാളുകൾ
2. റസ്റ്റോറന്റുകൾ, കഫേകൾ (ഇൻഡോർ, ഔട്ഡോർ സേവനങ്ങൾ)
3. സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം
4. നീന്തൽക്കുളങ്ങൾ
5. അമ്യൂസ്മെന്റ് പാർക്ക്
6. ഇവന്റുകൾ, കോൺഫറൻസുകൾ
7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം
8. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)
വാക്‌സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും സർക്കാർ സെൻററുകൾ, ഷോപ്പിങ് മാളുകൾക്കു പുറത്തുള്ള ഷോപ്പുകൾ, ഔട്ട്ഡോർ റസ്റ്റാറൻറ്, കഫേ, ഔട്ട്ഡോർ സ്പോർട് സെൻറർ എന്നിവിടങ്ങളിൽ പ്രവേശിക്കാം. വീടുകളിൽ സ്വകാര്യ ചടങ്ങുകളിലും (പരമാവധി 30 പേർ) പങ്കെടുക്കാം. താൽപര്യമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരാവുകയും ചെയ്യാം.