bahrainvartha-official-logo
Search
Close this search box.

നാടകപ്രേമികളുടെ ഹൃദയം കീഴടക്കി ‘അൽ അഖീറ’; ഷെരിഫ് കാളണ്ടിയിൽ എഴുതിയ ആസ്വാദനക്കുറിപ്പ്

WhatsApp Image 2022-01-22 at 1.19.56 PM

ബഹ്റൈൻ കേരളീയ സമാജം നാടകവേദി സംഘടിപ്പിച്ച പ്രൊഫസർ നരേന്ദ്രപ്രസാദ് നാടകോത്സവത്തിലെ സമാപന ദിവസം ഫിറോസ് തിരുവത്രയുടെ നാടക രചനയിൽ ഹരിഷ് മേനോൻ സംവിധാനം ചെയ്ത ‘അൽ അഖീറ’ നാടകത്തെക്കുറിച്ച് ബഹ്റൈനിലെ പ്രമുഖ നാടക പ്രവർത്തകൻ ഷെരിഫ് കാളണ്ടിയിൽ എഴുതിയ ആസ്വാദനക്കുറിപ്പ്:


ഉറുമ്പുകൾ മിഠായി തിന്നും പോലെ അവരുടെ തലച്ചോർ കാലം തിന്നു കൊണ്ടിരിക്കുകയായിരുന്നു.

വെർജിനിയ വൂൾഫ് : ഇംഗ്ലീഷ് എഴുത്തുകാരി.
ജനനം: ജനുവരി 1882 യു.കെ.
മരണം: മാർച്ച് :1941 യു. കെ.

ലൂയീസ് അൾത്തുസർ: ഫ്രഞ്ച് സൈദ്ധാന്തികൻ:
ജനനം: 16 ഒക്ടോബർ1918- അൾജീരിയ,
മരണം: 22ഒക്ടോബർ 1990 – ഫ്രാൻസ്.

വിൻസെന്റ് വാൻ ഗോഗ്
ജനനം:30മാർച്ച് 1853- നെതർലാന്റ്
മരണം: 29 ജൂലൈ1890- ഫ്രാൻസ്

സാൽവദോർ ദാലി
ജനനം: 11മെയ് 1904 – സ്പെയിൻ
മരണം: 23 ജനുവരി1989

സാഹിത്യത്തിൽ, ചിത്രകലയിൽ, സൈദ്ധാന്തികതയിൽ തങ്ങളുടെതായ ഇടം കണ്ടുപിടിച്ച ഇരുപതാം നൂറ്റാണ്ട് അനുഭവിച്ച നാല് അതി പ്രശ്സതരുടെ സമാഗമം ആയിരുന്നു “അൽ അഖർ ” അഥവ മരണം കഴിഞ്ഞ് സ്വർഗ്ഗ നരകങ്ങളിലേക്ക് പ്രവേശിക്കും മുമ്പ് പരലോക വിചാരണ കാത്ത് മനുഷ്യർ എത്തപ്പെടുന്നു എന്ന് വിശ്വാസികൾ കരുതുന്ന ഇടം.

അതി മനോഹരമായ സ്റ്റേജ് ഡിസൈൻ ആയിരുന്നു ഈ നാടകത്തിന്റെ പ്രത്യേകത. വെളിച്ച നിയന്ത്രണത്താൽ കാണികളുടെ ശ്രദ്ധ മുറിക്കാതെ സ്റ്റേജിനെ രണ്ടായി പകുത്തതും ഒരു പ്രതലത്തെ ചെറിയ ചിത്ര വരകളാൽ ലോകത്തിലെ ഏറ്റവും വില കൂടിയ സോഫയായോ കട്ടിലായോ തോന്നിപ്പിക്കുന്ന വിധം ലൈറ്റ് ഡിസൈൻ കൊണ്ട് മാന്ത്രികത കാണിച്ചതും ഇതിന്റെ ഓരോ രാഗത്തും സംവിധായകൻ ഹരീഷ് മേനോന്റെ കൈമുദ്ര പതിഞ്ഞത് തെളിഞ്ഞ് കാണാം. തുറന്ന അരങ്ങിൽ എങ്ങനെ സ്ഥാവര ജംഗമ വസ്തുക്കൾ കൈകാര്യം ചെയ്യാമെന്ന് നാടക ആസ്വാദകർക്കും മറ്റ് നാടക പ്രവർത്തകർക്കും അറിവ് പകർന്ന് നൽകുന്നതായിരുന്നു അൽ അഖീര “
യുറോപ്പിലെ വിവിധ ദേശത്ത് ജീവിച്ച, തങ്ങളുടെ അസാധാരണമായ മാനസിക നിലവാരം കൊണ്ട് ഏകാത്മകതയുള്ള ആ നാല് പേർ സമാജം അരങ്ങിൽ കണ്ടുമുട്ടു മ്പോൾ അത് ഫിറോസ് തിരുവത്ര എന്ന നാടക കൃത്തിന്റെ മികച്ച ഭ്രാന്തായി അനുമോദിക്കാം.

സാധാരണ പ്രേക്ഷകർക്ക് അത്രയെറെ പരിചയമില്ലാത്ത ഈ നാല് കഥാപാത്രങ്ങൾ നാളെ ഒറ്റയ്ക്കൊറ്റക്ക് ഒരു പക്ഷെ ഈ ടീമിനൊപ്പം അതല്ലെങ്കിൽ മറ്റൊരു നാടക ടീമിനൊപ്പം കയറി വരുന്ന നാൾ അനതിവിദൂരമല്ല. അതിനുള്ള ആദ്യ പടി ഇട്ട് കൊടുക്കാനും അൽ അഖീരക്ക് കഴിഞ്ഞിരിക്കുന്നു. ഉറക്കത്തിലേക്കുള്ള വഴി തനിക്കറിയാമെന്ന് പറയുകയും എന്നാൽ അതിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അതി സങ്കീർ ണ്ണമായ വാൻഗോഗിന്റെ മാനസിക അവസ്ഥ എത്ര ഭ്രാന്തമായാണ് കാണിച്ച് തന്നത്. ആ ഉന്മാദത്തിനിടയിലും അമ്മയെ കാണുമ്പോൾ നിങ്ങൾ ഇനിയും എന്നെ വിട്ടു പോയില്ലെ എന്നും ഒപ്പം തന്നെ ലോകത്ത് മൃഗങ്ങളിലെ യും പക്ഷികളിലെയും അമ്മമാർ എന്നന്നേക്കുമായി സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുമ്പോൾ സ്വന്തം കുഞ്ഞിനെ വിട്ടു പോകാത്ത അമ്മമാരുള്ള ഏക ജീവിവർഗ്ഗം മനുഷ്യരാണെന്ന് സ്നേഹമോ വേദനയോ പങ്ക് വെക്കുന്ന അഖീരയിലെ വാൻഗോഗ് “പെട്ടെറ്റോ ഈറ്റേർസ്” എന്ന തന്റെ ചിത്രം പോലെ ഓർമ്മയിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.

ഡിവോഴ്സ് വേണ്ട എന്ന് പറയുന്ന ഭാര്യയോട് “എത്രയും വേഗം വേർപെട്ട് എന്നിൽ നിന്നും രക്ഷപ്പെടു “എന്ന് പറയുമ്പോൾ ആ മനുഷ്യന്റെ നിസ്സാഹായതയുടെ പരിസമാപ്തിയാണോ, സ്വതന്ത്ര ചിന്തയാണോ,ഇന്ത്യൻ ചിന്തയിൽ നിന്നുയിർ വെക്കുന്ന കുടുംബമെന്ന സാമ്പ്രാദായിക രീതിയുടെ പൊളിച്ചെഴുത്താണോ ഏതാണ് എഴുത്തുകാരൻ അർത്ഥമാക്കുന്നതെന്ന ശങ്ക എന്റെ ചിന്തയുടെ ആകാശത്ത് പാറി നടക്കുന്നുണ്ട്.

വാൻ ഗോഗിന്റെ ചെവിക്ക് വേണ്ടി കൊതിക്കുന്ന കാമുകിയും, വേർപെട്ട് പോകാൻ ആഗ്രഹിക്കാത്ത ഭാര്യയും, കൊച്ചു കുഞ്ഞെന്ന പോലെ തല തടവി മകനെ ഉറക്കാൻ ശ്രമിക്കുന്ന അമ്മയും അവരവരുടെ റോളുകൾ മനോഹരമാക്കി.
വാൻ ഗോഗിന്റെ ചില സീനുകൾ കാണുമ്പോൾ ഇയാൾക്ക് ഇത്തിരി കൂടി ഉന്മാദമായിക്കൂടെ എന്ന് തോന്നിയ സന്ദർഭങ്ങളിൽ ,ആയിട്ടില്ല ഭായ് ഒടുക്കത്തെ ഒരു പൊട്ടിത്തെറിയുണ്ടെന്ന് കാണിച്ച് വാൻ ഗോഗിന്റെ ഭ്രാന്തിനെ കയറ്റി കയറ്റി കൊണ്ടു പോയ വിജു കൃഷ്ണന്റെ എക്കാലത്തെയും മികച്ച നടനമായിരിക്കും അൽ അഖീറയിലേത്. ( വീടിനകത്തെ ചില ചലനങ്ങൾക്ക് ഇത്തിരി കൂടി വേഗത ആവാമായിരുന്നു എന്നാഗ്രഹിച്ചു) ഫുൾ എനർജിയിൽ നിൽക്കാൻ നടീ നടൻമാർ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നത് വളരെ നന്നായിരിക്കും എന്നും ചില ഭാഗങ്ങൾ കണ്ടപ്പോൾ തോന്നി.

വെർജീനിയ വൂൾഫ് ഓർമ്മയിൽ തങ്ങി നിൽക്കും, സകലതും തകർന്നു പോയ ആ പിൻ മടക്കം മാത്രം മതി കാണികളെ ആ കഥാപാത്രം ചെയ്ത ശ്രീവിദ്യ എന്ന നടിയെ ഇഷ്ടപ്പെടാൻ. ഈ നാടകത്തിന്റെ ശക്തിയും കളിച്ച മറ്റിതര നാടകങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് സാധാരണക്കാരന് ഇത്തിരി ദുർഗ്രഹമായ ഇതിന്റെ രചന തന്നെയാണ്. അതിനെ പരിചരിച്ച രീതിയും ഏറെ പ്രിയപ്പെട്ടതായി.
ദാലിയും, അൾത്തുസറും വാൻ ഗോഗിന്റെ നിഴലിൽ ഒന്നുമല്ലാതെ പോയത് ദാരുണമായി. ആ ഭാഗം കൂടി കുറെക്കൂടി നന്നാക്കാമായി രുന്നു. മനോജ് ഉത്തമന്റെ വക്കീൽ നന്നായി.


നാടകം കണ്ണിൽ ഉദിക്കുന്നുണ്ട്. ചെവിയിൽ മുഴങ്ങുന്നുണ്ട്. അതിൽ പരം മറ്റെന്ത് വേണം നാടക സംഘത്തിന് സന്തോഷം ലഭിക്കാൻ. ‌നന്ദി മുഴുവൻ നാടക പ്രവർത്തകർക്കും. ഇനിയും വരട്ടെ സമാജത്തിൽ ഇത് പോലെ നിർത്താതെ നാടകങ്ങൾ. സമാജം School of Drama ക്ക് അഭിനന്ദനങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!