മനാമ: ബഹ്‌റൈൻ-ഇന്ത്യ ബന്ധത്തെ പ്രകീർത്തിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ BACA, Soorya Stage and Film Society എന്നിവയുമായി സഹകരിച്ചു ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പ്രഥമ BKS ഇൻഡോ-ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ദിയുടെ 75 ആം വർഷത്തിന്റെയും, BKS സ്ഥാപിതമായതിന്റെ 75 ആം വർഷത്തിന്റെയും, ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 ആം വാർഷികത്തിന്റെയും ഭാഗമായായിരുന്നു ഒരാഴ്ചയോളം നീണ്ടു നിന്ന നൃത്ത സംഗീത ഉത്സവം കൊണ്ടാടിയത്.
ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ക്ലബ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പിന്തുണയോടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ മന്ത്രി അഭിനന്ദിച്ചു. എല്ലാ മേഖലകളിലും സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിന് ബഹ്റെെൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.
ബഹ്‌റൈൻ കേരളീയ സമാജം സ്ഥാപിതമായത് മുതൽ ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി വഹിക്കുന്ന സാമൂഹികവും തൊഴിൽപരവുമായ പങ്കിനെ അത് പ്രതിഫലിപ്പിക്കുന്നതായും മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ചൂണ്ടികാട്ടി.
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തിന് ഊന്നൽ നൽകി ആഘോഷത്തിൽ പങ്കെടുത്തതിന് ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള മന്ത്രിയോട് നന്ദി പറഞ്ഞു.