മനാമ: വിശാലമായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് ചുറ്റിക്കണ്ടും കച്ചവടക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുമായി സംവദിച്ചും മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സന്ദര്‍ശനം. ബഹ്‌റൈനിലെ കാര്‍ഷിക രീതി, ഉൽപാദനം, സെന്‍ട്രൽ മാര്‍ക്കറ്റിലെ തൊഴിലാളികളുടെ ജീവിതം തുടങ്ങിയ വിവിധ കാര്യങ്ങള്‍ വിശദമായി അദ്ദേഹം ചോദിച്ചറിഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഡോ. ടി.എം. തോമസ് ഐസക് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്. ഏറെ നേരം അവിടെ ചെലവഴിച്ച അദ്ദേഹം ബഹ്‌റൈനി കര്‍ഷകരുമായും മരുഭൂമിയിലെ അവരുടെ കാര്‍ഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസിയേഷന്‍ ഉഷ്മള സ്വീകരണം നല്‍കി. അസോസിയേഷന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണം എന്നതുൾപ്പെടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഭാരവാഹികള്‍ അദ്ദേഹത്തിന് നല്‍കി. വരുമാനത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് ലൈഫ് മിഷന്‍ വീടുകള്‍ അനുവദിക്കുന്നതെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നിവേദനം സര്‍ക്കാറിന് കൊടുത്ത് എങ്ങനെയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുക എന്നത് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യ രക്ഷാധികാരി എം.എം.എസ്. ഇബ്രാഹിം, രക്ഷാധികാരികളായ മെഹബൂബ് കാട്ടില്‍ പീടിക, ലത്തീഫ് മരക്കാട്ട്, പ്രസിഡന്‍റ് ചന്ദ്രന്‍ വളയം, സെക്രട്ടറി അഷ്‌കര്‍ പൂഴിത്തല, ജോ. സെക്രട്ടറി നൗഷാദ് കണ്ണൂര്‍, ട്രഷറര്‍ സുമേഷ് കൊടുങ്ങല്ലൂര്‍, എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ മുഖ്യ രക്ഷാധികാരി ശ്രീജിത്ത്, പ്രസിഡന്‍റ് ജോയ് വെട്ടിയാടന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പാതേരി എന്നിവര്‍ അനുഗമിച്ചു.