മനാമ: പുരോഗമന കേരളത്തിലെ മുഴുവൻ മനുഷ്യരെയും ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതും ആണ് കേരളത്തിൽ നിന്നും വരുന്ന നരബലിയുടെ വാർത്തകൾ എന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു. പുരോഗമന കാഴ്ചപ്പാടുകളും പുരോഗമന പ്രസ്ഥാനങ്ങളുടെയും ശ്രമഫലമായി നവോത്ഥാന മൂല്യങ്ങൾ കൈവരിച്ചു എന്ന് പറയപ്പെടുന്ന നമ്മുടെ സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യരുടെ ജീവനും ജീവിതവും സമ്പത്തും കവർന്നെടുത്തു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ നവോത്ഥാന മുഖവും പുരോഗമന മുഖവും കാപട്യമാണ് എന്നതാണ് യാഥാർത്ഥ്യം. നൂറ് ശതമാനം സാക്ഷരത കൈവരിച്ച കേരളത്തിൽ തന്നെയാണ് ഹൈടെക് ആൾദൈവങ്ങളും ആത്മീയ ചൂഷണങ്ങളും അരങ്ങുവാഴുന്നത്. ഉന്നത മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വാണിഭ തട്ടിപ്പ് കേന്ദ്രങ്ങൾ പലതും ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഭരണകൂടത്തിനോ നിയമപാലകർക്കോ കഴിയാത്തതിനാലാണ് നരഹത്യകൾ വീണ്ടും വീണ്ടും അരങ്ങേറുന്നത്. കേരളത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം ആത്മീയ ചൂഷണങ്ങൾ സജീവമാണ് എന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ഈ ക്രൂരകൃത്യങ്ങൾക്കും അനാചാരങ്ങൾക്കും ഇരയാകുന്നത് പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ്. വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ പോലും ഇത്തരം അന്ധവിശ്വാസങ്ങൾ പെരുകുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്.
ആഴത്തിൽ പടർന്ന ആത്മീയ ചൂഷണങ്ങൾക്ക് ആഴത്തിൽ തന്നെ ചികിത്സ വേണം. രാഷ്ട്രീയ നേതൃത്വവും മത-സമുദായ നേതൃത്വങ്ങളും, സാസ്കാരിക പ്രവർത്തകരും ഒരുമിച്ച് കൈകോർത്ത് നിന്ന് നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും ശക്തമായ ബോധവൽക്കരണം നടത്തുന്നതിലൂടെയും മാത്രമേ ഇത്തരം നരഹത്യകളിൽ നിന്ന് മോചനം ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ കേരളം ജീവിക്കാൻ കഴിയാത്ത ഒരിടമായി മാറും. അതോടൊപ്പം അത്തരം കേന്ദ്രങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയും പഴുതടച്ച നിയമപാലനം നടപ്പിലാക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ് എന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.