മനാമ: നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പുനഃപരീക്ഷ നടത്താനുള്ള നീക്കങ്ങളിലെ അനിശ്ചിതത്വം പ്രവാസി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്നതായി രിസാല സ്റ്റഡി സർക്കിൾ (RSC) ഗ്ലോബൽ കമ്മിറ്റി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തത് വിദ്യാർത്ഥികളിൽ വലിയ മാനസിക-സാമ്പത്തിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ എഴുതിയ ആയിരക്കണക്കിന് പ്രവാസി വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ശേഷം നിലവിൽ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പുനഃപരീക്ഷ പ്രഖ്യാപിച്ചാൽ ഇപ്പോൾ ഇന്ത്യയിലുള്ള ഇവർക്ക് നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുമോ എന്ന കാര്യത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പരീക്ഷയ്ക്കായി മാത്രം വീണ്ടും ഭീമമായ വിമാന ടിക്കറ്റ് നിരക്ക് നൽകി ഗൾഫിലേക്ക് വരിക എന്നത് പ്രവാസി കുടുംബങ്ങൾക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്.
ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആർ.എസ്.സി ഗ്ലോബൽ കമ്മിറ്റി നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) കത്തയച്ചു. പ്രവാസി വിദ്യാർത്ഥികളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവർക്ക് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ അനുമതി നൽകണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.
മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാതെ പുതിയ പരീക്ഷാ തീയതി, ഫലം, കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയ കൃത്യമായ ഷെഡ്യൂൾ എൻ.ടി.എ അടിയന്തരമായി പ്രഖ്യാപിക്കണമെന്നും, സുതാര്യമായ നടപടികളിലൂടെ പരീക്ഷാ സംവിധാനത്തിലുള്ള പൊതുജനവിശ്വാസം വീണ്ടെടുക്കണമെന്നും ആർ.എസ്.സി ആവശ്യപ്പെട്ടു.









