മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പടവ് കുടുംബവേദി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളിൽ ദേശസ്നേഹവും ദേശീയബോധവും വളർത്തുന്നതിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം, പൈതൃകം, സംസ്കാരം, ദേശീയ മൂല്യങ്ങൾ, മഹത്തായ ദേശീയ നേതാക്കളുടെ സംഭാവനകൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിവും അവബോധവും സൃഷ്ടിക്കുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചത്.
പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം, എന്നിവർ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
സീനിയർ വിഭാഗം
ഒന്നാം സ്ഥാനം: ഹാഫിസ് റഹ്മാൻ
രണ്ടാം സ്ഥാനം: ആദിഷ് രാകേഷ്
മൂന്നാം സ്ഥാനം: സോയ അഹ്മദ്
ജഡ്ജസിന്റെ പ്രത്യേക പുരസ്കാരം:
* മുഹമ്മദ് സാബിത്
* മന്ഹ അഷ്റഫ്
എന്നിവർ കരസ്ഥമാക്കി.
ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം: ആയുഷ് രാജേഷ്
രണ്ടാം സ്ഥാനം: ഫാത്തിമ അനസ്
മൂന്നാം സ്ഥാനം: നാദാ ഫാത്തിമ
ജഡ്ജസിന്റെ പ്രത്യേക പുരസ്കാരം:
* മുഹമ്മദ് ഇസാൻ
* ആയിഷ ഫാത്തിമ
എന്നിവർ കരസ്ഥമാക്കി.
മത്സരത്തിന്റെ വിധികർത്താക്കളായി ഈ. എ. സലീം, നിസാർ കൊല്ലം, സഹൽ തൊടുപുഴ എന്നിവർ പ്രവർത്തിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ മികച്ച പ്രകടനത്തെ വിധികർത്താക്കൾ പ്രത്യേകം അഭിനന്ദിച്ചു.
കുട്ടികളിൽ രാജ്യസ്നേഹവും ദേശബോധവും വളർത്തുന്നതിനൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും പാരമ്പര്യവും സംസ്കാരവും ദേശീയ നേതാക്കളുടെ സംഭാവനകളും കൂടുതൽ മനസ്സിലാക്കാൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ആശയങ്ങൾ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാനുള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും ഇത്തരം വേദികൾ ഏറെ പ്രയോജനകരമാണെന്നും അവർ പറഞ്ഞു.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച നിലവാരത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. വിജയികളെ തിരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധയും സൂക്ഷ്മമായ വിലയിരുത്തലും ആവശ്യമായ ദൗത്യമായിരുന്നുവെന്നും വിധികർത്താക്കൾ വ്യക്തമാക്കി.
കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ ചരിത്രത്തോടും പൈതൃകത്തോടും കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ പടവ് കുടുംബവേദിയുടെ നേതൃത്വത്തിൽ തുടർന്നും സംഘടിപ്പിക്കണമെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതോടൊപ്പം പങ്കെടുത്ത മറ്റ് കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുമെന്ന് പടവ് കുടുംബവേദി ഭാരവാഹികൾ അറിയിച്ചു.









