ദുബായ്: കേരളത്തിലെ പട്ടികജാതി–പട്ടികവർഗ യുവാക്കൾക്ക് ഗൾഫ് നാടുകളിൽ ജോലി ഉറപ്പാക്കാൻ പദ്ധതി. കേരള സർക്കാരിന്റെ നൈപുണ്യ വികസന പരിശീലനം പൂർത്തിയാക്കിയ യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പിന്നാക്ക ക്ഷേമ മന്ത്രി എ.കെ.ബാലൻ യുഎഇയിലെത്തിയത്. ദുബായിലെയും അബുദാബിയിലെയും വിവിധ കമ്പനികളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു.
പൈപ്പ് ഫാബ്രിക്കേറ്റർ, ഫിറ്റർ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, വെൽഡർ, സ്റ്റോർ കീപ്പർ എന്നീ തസ്തികകളിൽ ഒട്ടേറെ തൊഴിൽ സാധ്യതകൾ ഉണ്ട്. അഡ്നോക്, സാബ് ടെക്, അൽ സൈദ, എസ് ടിഎസ്, ഇറാം മാൻപവർ സർവീസസ് പ്രതിനിധികൾ അടക്കം 70 സംരംഭകർ ചർച്ചയിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ പട്ടികവിഭാഗത്തിൽപെട്ട 1,300 പേർക്ക് തൊഴിൽ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശത്ത് ജോലിക്കാവശ്യമായ നൈപുണ്യങ്ങൾ മനസ്സിലാക്കി അതിന് വേണ്ട പരിശീലനം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഉദ്യോഗാർഥികൾക്ക് വിദേശത്ത് പോകുന്നതിനുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നൈപുണ്യ പരിശീലനം വഴി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2357 യുവാക്കളാണ് പരിശീലനം നേടിയത്. അതിൽ 2240 പേർ വിവിധ വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്ത് വരുന്നു.