കെയ്‌റോ: ഈജിപ്‌തിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ഈജിപ്ത് സർക്കാരിന്റെ സഹകരണത്തോടെ 4 പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ കരാറിൽ ലുലു ഗ്രൂപ്പും ഈജിപ്‌ത് സർക്കാരും ഒപ്പ് വെച്ചു. ഈജിപ്ത് പ്രധാന മന്ത്രി മുസ്തഫ മദ്ബൗലിയുടെ സാന്നിധ്യത്തിൽ കാബിനെറ്റ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വ്യാപാര വകുപ്പ് സഹമന്ത്രി ഇബ്രാഹിം അഷ്മാവി, ഹൌസിഗ് വകുപ്പ് സഹ മന്ത്രി താരിഖ് എൽ സെബായി എന്നിവർ സർക്കാരിനെ പ്രതിനിധീകരിച്ചും, ലുലു ഗ്രൂപ്പിന് വേണ്ടി ചെയർമാൻ എം എ യൂസഫലിയും കരാറിൽ ഒപ്പ് വെച്ചു.
വ്യാപാര വകുപ്പ് മന്ത്രി അലി അൽ മെസെൽഹി, നഗരാസൂത്രണ വകുപ്പ് മന്ത്രി അസ്സെം അൽ ഗസ്സർ, ലുലു ഈജിപ്‌ത് ഡയറക്ടർ ജൂസാർ രൂപാവാല, ലുലു ഫൈനാൻസ് ഡയറക്ടർ പരമേശ്വരൻ നമ്പൂതിരി, മറ്റ് ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കരാർ പ്രകാരം 4 ഹൈപ്പർ മാർക്കറ്റുകൾ തലസ്ഥാനമായ കെയ്‌റോവിലും സമീപ നഗരങ്ങളിലും ഈജിപ്‌ത് സർക്കാർ നിർമ്മിച്ച് ലുലുവിന് കൈമാറും. ഇത് കൂടാതെ 6 ഹൈപ്പർ മാർക്കറ്റുകൾ കൂടി ഈജിപ്തിലെ വിവിധ നഗരങ്ങളിൽ ലുലു ആരംഭിക്കും. 3500 കോടി രുപയാണ് (500 മില്യൺ ഡോളർ) ഈജിപ്തിലെ പ്രവർത്തന വിപുലീകരണത്തിനായി വിവിധ ഘട്ടങ്ങളിലായി ലുലു വകയിരുത്തുന്നത്.
കൂടുതൽ വിദേശ നിക്ഷേപകരെ ആകര്ഷിക്കുന്നതിന്റ ഭാഗമായാണ് ഈ ജിപ്‌ത് സർക്കാർ ലുലു ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നത്. പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സീസിയുടെ പ്രത്യേക നിദ്ദേശ പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഈജിപ്‌ത് സർക്കാർ തുടക്കം കുറിച്ചത്. പദ്ധതികൾ പൂർത്തിയാകുന്നതോടുകൂടി മലയാളികളടക്കം 8,000 പരം ആളുകൾക്ക് പുതുതായി ജോലി നൽകാൻ സാധിക്കുമെന്ന് എം എ യൂസുഫലി പറഞ്ഞു. 2016 ലാണ് ലുലുവിന്റെ ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് ഈജിപ്തിൽ പ്രവർത്തനമാരംഭിച്ചത്.