മനാമ: ബഹ്റൈനിലെ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം രാവിലെ 6:00 മണിക്ക് പ്രധാന ജാമിഅ് മസ്ജിദുകളിലും റമദാൻ മാസത്തിൽ താൽക്കാലികമായി ജാമിഅ് മസ്ജിദുകളായി മാറ്റിയ പള്ളികളിലും വെച്ച് നടക്കുമെന്ന് സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജരി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് തുറസ്സായ സ്ഥലങ്ങളിലെ ഈദ്ഗാഹുകളിൽ നമസ്കാരം ഉണ്ടായിരിക്കില്ല.
നമസ്കാരവും ഖുതുബയും (പ്രസംഗം) കൂടി പരമാവധി 15 മിനിറ്റിൽ കൂടാൻ പാടില്ലെന്ന് ഇമാമുമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും വിശ്വാസികളുടെ സുരക്ഷിതത്വവും മുൻനിർത്തിയാണ് ഈ തീരുമാനം. മുഹറഖ്, സതേൺ, നോർത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിലായി ഈദ് നമസ്കാരത്തിന് സൗകര്യമൊരുക്കിയിട്ടുള്ള പള്ളികളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടു.
രാജ്യത്തിന്റെ ഐക്യവും സ്ഥിരതയുമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ശൈഖ് അൽ ഹാജരി ഓർമ്മിപ്പിച്ചു. ബഹ്റൈൻ രാജാവിനും കിരീടാവകാശിക്കും ജനങ്ങൾക്കും അദ്ദേഹം ഈദ് ആശംസകൾ നേർന്നു. രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ബഹ്റൈന്റെ സുരക്ഷയ്ക്കും സമാധാനത്തിനും സൈനികർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.









