മനാമ: ലഹരിമരുന്ന് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കിയ കർശന നിരീക്ഷണത്തിൽ വൻ ലഹരിശേഖരവുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ ബഹ്‌റൈനിൽ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റാണ് രണ്ട് വ്യത്യസ്ത കേസുകളിലായി 22-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കളെ പിടികൂടിയത്.
ലഹരിമരുന്ന് കൈവശം വച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും പരിശോധനയും ഊർജ്ജിതമാക്കുകയായിരുന്നു. തുടർന്നാണ് പ്രതികളെ തിരിച്ചറിയുകയും ലഹരിവസ്തുക്കളുമായി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അറസ്റ്റിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലഹരിമരുന്ന് വ്യാപനത്തിനെതിരെ പൊതുജനങ്ങളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുമായോ ഉപയോഗവുമായോ ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം ഉറപ്പുനൽകി.









