മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിതരായ 13 പേർ കൂടി രോഗമുക്തരായതോടെ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടവരുടെ എണ്ണം 190 ആയി. 27 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിൽ 226 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 28408 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുന്നത്. ഇന്ന് മാർച്ച് 25ന് ഉച്ചക്ക് 1 മണിക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 26 ന് വൈകിട്ട് ഏഴ് മുതൽ ഏപ്രിൽ ഒമ്പത് വൈകിട്ട് ഏഴ് വരെ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി, ബാങ്ക്, ഫാര്‍മസി, കോള്‍ഡ് സ്‌റ്റോർ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കാണ് നിയന്ത്രണം.
READ MORE: ബഹ്റൈനിൽ മാർച്ച് 26 മുതൽ ഏപ്രിൽ 9 വരെ അടച്ചിടുന്നതിൽ നിന്ന് ഇളവ് ലഭിക്കുന്ന സ്ഥാപനങ്ങൾ
കോവിഡ് വൈറസ് വ്യാപനം തടയാന്‍ അതിശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. റസ്റ്റോറന്റുകളിൽ ടെയ്ക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. റീട്ടെയ്ൽ, ഇൻഡസ്ട്രിയൽ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് , സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ വിൽപനയും ഡെലിവറിയും നടത്താം.