മനാമ: കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യമായി യാത്രാ ടിക്കറ്റ് നൽകുമെന്ന് തണൽ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ പ്രയാസമനുഭവിക്കുന്നവർക്ക് ടിക്കറ്റ് സഹായം നൽകാൻ നിരവധി സംഘടനകൾ മുന്നോട്ടു വരുന്നുണ്ട്. ഈ അവസരത്തിലാണ് തണലിൻ്റെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ എന്നും ചേർത്തു നിർത്തപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ടിക്കറ്റ് തങ്ങൾ വഹിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചത്.
നിലവിൽ കേരളത്തിലങ്ങോളമിങ്ങോളം 13 സ്പെഷ്യൽ സ്കൂളുകളിലായി 1500 ഓളം ഭിന്നശേഷിക്കാരായ കുട്ടികളാണ് പഠിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനമാരംഭിച്ച കുറ്റ്യാടിയിലെ സ്കൂളിൽ മാത്രം 200 ഓളം കുട്ടികളുണ്ട്. ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന അർഹിക്കുംവിധം തണലിൻ്റെ മക്കളായി നെഞ്ചോട് ചേർത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാതൃകാപരമെന്ന് പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ‘ചിരിയിലേക്കുള്ള ദൂരം’ എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ബഹ്റൈൻ പ്രവാസ ലോകത്തേക്ക് അതിഥികളായ് ക്ഷണിച്ച് സംഘടിപ്പിച്ച കലാസാംസ്കാരിക പരിപാടികൾ ‘ചിരിയും, ചിന്തയും, വാത്സല്യവും’ ഉണർത്തി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
കോവിഡ് ദുരിതാശ്വാസത്തിനും മികച്ച രീതിയുള്ള സന്നദ്ധ പ്രവർത്തനങ്ങളാണ് തണൽ കാഴ്ചവെക്കുന്നത്. ഒറ്റപ്പെട്ടവർക്കും പ്രയാസമനുഭവിക്കുന്നവർക്കും ലഭിക്കുന്ന വിവരങ്ങൾക്കനുസൃതമായി രഹസ്യ സ്വഭാവത്തോടെ തന്നെ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.