മനാമ: ഇന്ന് (മെയ് 26) ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടെക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നമുള്ള 20 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ തുടർ ചികിൽസ കേരള സർക്കാർ ഏറ്റെടുത്തു. സർക്കാർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് സർക്കാർ ചികിൽസ സൗജന്യമായി നൽകുന്നത്. ആരോഗ്യ മന്ത്രിയുടെ ഓഫീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് നവജാത ശിശുവുവിനും മാതാവിനും ആവശ്യമായ ചികിൽസാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നേരത്തേ കോഴിക്കോട് എത്തിയ ശേഷം തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ചികിത്സാവശ്യാർഥം പോകാനായിരുന്നു പദ്ധതി.
ബഹ്റൈനിലെ ICF എന്ന സംഘടനയാണ് ഈ പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങളും തുടർചികിൽസയുടെ ആവശ്യവും BKSF ന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുർന്ന് BKSF നവജാത ശിശുവിന്റെ യാത്രക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെയും മറ്റ് സാങ്കേതിക സഹായങ്ങളും യാത്രാ രേഖകളും യുദ്ധകാലടിസ്ഥാനത്തിൽ തയ്യാറാക്കുകയായിരുന്നു. കേരള ഗവൺമെന്റ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നവജാത ശിശുവിനും മാതാവിനും ആവശ്യമായ തുടർ ചികിൽസ പൂർണ്ണമായും സൗജന്യമായി നൽകുന്നത്. ഇവർക്ക് ആവശ്യമായ യാത്രാ ടിക്കറ്റുകൾ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി OICC യൂത്ത് വിങ്ങാണ് നൽകിയത്.