bahrainvartha-official-logo
Search
Close this search box.

കോവിഡ് ഭീതിയില്ലാതെ വിമാനത്തിനുള്ളില്‍പ്പെട്ടവരെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു; കരിപ്പൂരില്‍ കണ്ടത് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക

karippur

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. കോവിഡ് ഭീതി പോലുമില്ലാതെ നൂറ് കണക്കിന് ആളുകള്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. തകര്‍ന്ന വിമാനത്തില്‍ നിന്ന് ആദ്യം പുറത്തെടുത്തത് പൈലറ്റിനെയും സഹപൈലറ്റിനെയുമാണ്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എയര്‍പോര്‍ട്ട് ആംബലുന്‍സുകളോ മറ്റു വാഹനങ്ങളോ എത്തുന്നതിന് മുന്‍പ് തന്നെ സ്വന്തം കാറുകളുമായി നാട്ടുകാരെത്തിച്ചേര്‍ന്നു. വിമാനത്തിനുള്ളില്‍ നിന്ന് പുറത്തെടുത്തവരെ കിട്ടിയ വാഹനത്തില്‍ ആശുപത്രികളിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കകം എല്ലാവരെയും ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഇതോടെ സാധിച്ചു. വന്‍ ദുരന്തമാകുമായിരുന്ന അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത് നാട്ടുകാരുടെ സമയോചിതമായ ഈ ഇടപടലാണ്. മുഖ്യമന്ത്രി പിണറായി വിജയനും നാട്ടുകാര്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍.

കരിപ്പൂര്‍ വിമാന താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ രക്തദാനത്തിനായി എത്തിച്ചേര്‍ന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!