മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കൂടിക്കാഴ്ച നടത്തി. സാമൂഹ്യ നീതി-യുവജന ക്ഷേമ മേഖലയിൽ രാജാവിന്റെ പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും, യുവജന-കായിക സുപ്രീം കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിൽ
ഇന്നലെ അൽ സഫ്രിയ കൊട്ടാരത്തിൽ ആയിരുന്നു കൂടിക്കാഴ്ച.
നിരവധി പ്രാദേശിക പ്രശ്നങ്ങൾ യോഗത്തിൽ രാജാവ് അവലോകനം ചെയ്തു. കൂടുതൽ ദേശീയ നേട്ടങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി വികസനം, സാമ്പത്തിക പദ്ധതികൾ എന്നിവ രാജ്യം തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തെ സേവിക്കുന്നതിനും, അതിന്റെ പുരോഗതിയെ ഏകീകരിപ്പിക്കുന്നതിനായി നടത്തിയ കഠിനശ്രമങ്ങൾക്കും കിരീടാവകാശികൂടിയായ പ്രധാനമന്ത്രിക്ക് ഹമദ് രാജാവ് നന്ദി പറഞ്ഞു. അതുപോലെ തന്നെ സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആവിഷ്കരിച്ച പദ്ധതികളും, അതിനായി അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളും രാജാവ് പ്രത്യേകം പരാമർശിച്ചു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മികച്ച നേട്ടം കൈവരിച്ച ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തെ രാജാവ് പ്രശംസിച്ചു. ഇതുവരെ നേടിയ നല്ല ഫലങ്ങൾ, പൗരന്മാരുടെയും പ്രവാസികളുടേയും മികച്ച സഹകരണത്തോടെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അവബോധം പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ രാജ്യം മുന്നോട്ടുവച്ച പദ്ധതികളുടെ വിജയം ഉറപ്പാക്കുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരേയും, മറ്റു ഉദ്യോഗസ്ഥരേയും അവരോട് സഹകരിച്ച ജനങ്ങളേയും അദ്ദേഹം പ്രശംസിച്ചു.
ബഹ്‌റൈൻ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും രാജാവ് ഹമദ്, പ്രധാനമന്ത്രിയോടും മറ്റുള്ളവരോടും ചർച്ച നടത്തി. ഇക്കാര്യത്തിൽ നിയമ സമിതിയും പൊതു സമൂഹവും സ്വീകരിച്ച മാന്യവും ദേശസ്‌നേഹപരവുമായ നിലപാടുകളെ വളരെയധികം അഭിനന്ദിച്ചു. രാജ്യമെങ്ങും നടന്നു വരുന്ന ബഹ്റൈൻ ദേശീയ ദിന ആഘോഷത്തിന് എല്ലാ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാജാവ് ആശംസ അറിയിച്ചു.