തിരുവനന്തപുരം: കോവിഡ് രോഗ നിർണയത്തിനായി നടത്തുന്ന ആന്റിജൻ പരിശോധന ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം കൃത്യത കുറഞ്ഞ ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് പ്രതിദിന കോവിഡ് നിർണയ പരിശോധന ഒരു ലക്ഷമാക്കുമെന്നും അതിൽ 75 ശതമാനം കൃത്യതകൂടിയ ആർ.ടി.പി.സി.ആർ. പരിശോധനയായിരിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
ആന്റിജൻ പരിശോധനയിൽ രോഗമില്ലെന്നു കണ്ടെത്തുകയും എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ മാത്രം ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാൽ മതിയെന്ന് സംസ്ഥാനം സ്വീകരിച്ച പരിശോധനാരീതി ഫലപ്രദമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചെലവ്, പരിശോധനാഫലം കിട്ടാനുള്ള സമയം എന്നിവ താരതമ്യേന കുറവാണെന്നതും ക്ലസ്റ്ററുകളിലും മറ്റും ജനങ്ങളെ കൂട്ടത്തോടെ പരിശോധിക്കാൻ ഉപകരിക്കുമെന്നതിനാലുമാണ് ആന്റിജൻ പരിശോധനയെ കൂടുതൽ ആശ്രയിക്കാൻ കാരണം. ആർ.ടി.പി.സി.ആർ. പരിശോധനയിൽ 42 ദിവസം വരെ ചിലരിൽ രോഗാണുസാന്നിധ്യം കണ്ടെന്നുവരും. എന്നാൽ, രോഗം പകർത്താനുള്ള ശേഷി ആദ്യ 7-8 ദിവസമേ ഉണ്ടാകൂ. ഇത് രോഗപ്പകർച്ചാശേഷിയില്ലാത്ത കൂടുതൽപേരെ കരുതൽ നിരീക്ഷണത്തിലാക്കാൻ ഇടവരുത്തും. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 62.6 ശതമാനം പേരിലും ആന്റിജൻ പരിശോധനയാണു നടത്തിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.