മനാമ: കോവിഡ് -19 വ്യാപനത്തിനെതിരെ രാജ്യത്തെ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുവരുന്ന പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി തന്നെ തുടരുകയാണെന്ന് ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതുമുതൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഗതാഗത ഡയറക്ടറേറ്റ് പ്രധാന ഓപ്പറേഷൻ റൂമുമായി ഏകോപിപ്പിച്ച് തുറമുഖങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, രാജ്യത്തെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രോഗബാധിതരുടെയും സമ്പർക്കത്തിലേർപ്പെട്ടവരുടെയും കേസുകൾ കൈമാറാൻ 51 വാഹനങ്ങളാണ് സജ്ജീകരിച്ചിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ നടപടികളെക്കുറിച്ചും അണുനശീകരണ പ്രവർത്തനങ്ങളെക്കുറിച്ചും ദേശീയ ആംബുലൻസ് സെന്ററും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റും ഡ്രൈവർമാർക്ക് പരിശീലനം നൽകിയതായും 66,517 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ 22,860 ഗതാഗത സേവനങ്ങൾ ഈ വാഹനങ്ങളിലൂടെ ഇതുവരെ നടത്താനായെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 25 വരെ സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന് 8,266 നടപടികളും 6,128 ബോധവത്കരണ കാമ്പെയ്‌നുകളും നടന്നു. 3,79,063 അണുനശീകരണ പ്രവർത്തനങ്ങളും അണുനശീകരണ രീതികളെക്കുറിച്ചുള്ള 737 പരിശീലന കോഴ്‌സുകളും നടത്തി.