മനാമ: എൻഡോസൾഫാൻ ഇരകളുടെ നിരന്തര മുറവിളികളിൽ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്ന മാറി മാറി വരുന്ന സർക്കാരുകളുടെ നടപടികൾ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും സാംസ്‌കാരിക ഉന്നമനം പ്രാപിച്ചവർ എന്ന് പുറം ലോകത്ത് അറിയപ്പെടുന്ന കേരളത്തിന് ഇത് അപമാനകരമാണെന്നും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ദയാ ഭായി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുയായിരുന്നു അവർ.
മധ്യ ഭാരതത്തിലെ ആദിവാസി മേഖലയുടെ ഉയർച്ചക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച ദയാഭായി കേരളത്തിലെ എൻഡോൾസൾഫാൻ ഇരകളുടെ ദൈന്യതയാർന്ന ജീവിതം മനസ്സിലാക്കി തന്റെ പ്രവർത്തനം കാസർകോട്ടേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ദയാ ഭായിയുടെ രേഖാ ചിത്രം ചടങ്ങിൽ വെച്ച് കൈമാറി. വൈസ് പ്രസിഡന്റ് ഹംസ മേപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൂറുദ്ധീൻ, കേരളീയ സമാജം മുൻ പ്രസിഡന്റ് വർഗീസ് കാരക്കൽ, സാനിപോൾ, തുടങ്ങിയവർ സംസാരിച്ചു. ഫാത്തിമ ഷമീർ നന്ദി പറഞ്ഞു.