മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നെന്ന പരാതികളിൽ നടപടി തുടങ്ങിയതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിലെ ലൈവ് സ്റ്റോക്ക് ഏജൻസി വ്യക്തമാക്കി. തലസ്ഥാനമായ മനാമ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ തെരുവുനായ ശല്യം വർധിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് സമീപകാലത്തു കടിയേൽക്കുകയും ചെയ്തിരുന്നു.
സനദ് പ്രദേശത്ത് തെരുവുനായ് ശല്യത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇവിടെ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ഗോൾഡ് എന്ന കമ്പനിയെയാണ് തെരുവുനായ്ക്കളെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത്.
ജനുവരി മുതൽ മാർച്ച് വരെ 12 പരാതികളാണ് ഈ ഭാഗത്തുനിന്നു ലഭിച്ചത്. ഇതേത്തുടർന്ന് നിരവധി നായ്ക്കളെ ഇവിടെനിന്ന് പിടികൂടി. തെരുവുനായ്ക്കളെക്കുറിച്ചുള്ള പരാതി 38 09 99 94 എന്ന വാട്സ്ആപ് നമ്പറിലൂടെ നല്‍കാം. പരാതി ലഭിച്ചാലുടന്‍ തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടാകും. 17 15 53 63 എന്ന ഹോട്ട്ലൈന്‍ നമ്പറിലും ബന്ധപ്പെട്ട് പരാതി നല്‍കാം. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നു വരെ ഇത്തരത്തില്‍ പരാതി നല്കാന് സൗകര്യമുണ്ടായിരിക്കും.