മനാമ: കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ചീഫ് പ്രോസിക്യൂട്ടറുടെ മുന്നറിയിപ്പ്. റോഡുകളിലും തെരുവുകളിലും ചത്വരങ്ങളിലും ബീച്ചുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. നിയമ ലംഘകർക്ക് മൂന്ന് വർഷം വരെ തടവും 5000 ദിനാർ പിഴയും ലഭിക്കും.
കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകുമെന്നും ചീഫ് പ്രോസിക്യൂട്ടർ ഓർമിപ്പിച്ചു. മഹാമാരി ആരംഭിച്ചതുമുതൽ കോവിഡ് നിയമങ്ങൾ ലംഘിച്ച 86 പേർക്കെതിരായ കേസുകൾ ബന്ധപ്പെട്ട ക്രിമിനൽ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. നിയമം ലംഘിച്ച് കൂട്ടം കൂടിയതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. 1000 ദിനാർ പിഴയും മൂന്ന് മുതൽ ഒരു വർഷം വരെ തടവുമാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്.