മനാമ: മഹാമാരി പ്രതിസന്ധിക്കിടെ സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും ബഹ്‌റൈനിലെ വിശ്വാസികളും ചെറിയ പെരുന്നാൾ ആഘോഷിച്ചു. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് മുക്തരായവർക്കും പള്ളിയിലും ഈദുഗാഹുകളിലും പെരുന്നാൾ നമസ്കരിക്കാം എന്നതായിരുന്നു വിശ്വാസികളുടെ ആഘോഷത്തിനു പൊലിമ കൂട്ടിയത്. പള്ളികളിലും മറ്റുതുറന്ന സ്ഥലങ്ങളിലും നടന്ന ചടങ്ങുകളിൽ വിശ്വാസികൾ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെ നിർദേശങ്ങൾക്കനുസൃതമായി കർശനമായ കോവിഡ് മുൻകരുതലുകളും ആരോഗ്യ നടപടികളും പാലിച്ചുകൊണ്ട് നിസ്കാരത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു.
സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് പ്രാർത്ഥനയ്ക്കായി ആളുകൾ എത്തിയത്. ഈദു ഗാഹുകളിലും പള്ളികളിലും അകലം പാലിച്ചായിരുന്നു പെരുന്നാൾ നമസ്കാരം. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി 2 മീറ്റർ അകലം പാലിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ആഹ്വാനം വിശ്വാസികൾ ഏറ്റെടുത്തു. കഴിഞ്ഞ രണ്ടു പെരുന്നാളിനും ആരാധനാലയങ്ങൾ തുറന്നിരുന്നില്ല. നമസ്കാരത്തിനുള്ള മുസല്ലയും എല്ലാവരും സ്വയം കൊണ്ടുവരികയാണുണ്ടായത്. കർശനമായ ആരോഗ്യ നടപടികൾ പാലിച്ചു വേണം ഈദുൽഫിത്തർ പ്രാർത്ഥനയും ആഘോഷങ്ങളും നടത്താനെന്ന് ഇസ്ലാമിക നീതിന്യായ കാര്യ മന്ത്രാലയം നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
സുന്നി ഔഖാഫിന് കീഴിൽ അൽ ഹിദായ മലയാളം വിങ്ങും ഇത്തവണ ഈദ്ഗാഹുകൾ സംഘടിപ്പിച്ചു. ഹൂറ ഉമ്മു ഐമൻ സ്കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വെച്ചാണ് കാലത്തു 5.15ന് ഈദ് നമസ്കാരം നടന്നത്. 12 വയസ്സിനു താഴെയും 60നു മുകളിലുമുള്ളവർക്കും രോഗികൾക്കും സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും പള്ളിയിലേക്കും ഈദ് ഗാഹിലേക്കും പ്രവേശനമില്ലായിരുന്നു. ബാക്കിയുള്ളവർ വീടുകളിൽ തന്നെ പെരുന്നാൾ നമസ്കാരം നടത്തി. കോവിഡ് മാനദണ്ഡങ്ങളോടു പൊരുത്തപ്പെട്ട് വീടുകളിൽ നടക്കുന്ന മൂന്നാമത്തെ പെരുന്നാൾ ആഘോഷം അവസ്മരണീയമാക്കുകയാണ് പ്രവാസി കുടുംബങ്ങളും.