മനാമ: വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്നാട് സ്വദേശിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ തുണയായി. കെട്ടിടത്തിൽനിന്ന് വീണ് കുറെനാൾ സൽമാനിയ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന കലൈ പാണ്ഡ്യൻ കാളിമുത്തു (50), പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് നാടണയുന്നത്. അടുത്ത ദിവസംതന്നെ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് ശിവഗംഗ സ്വദേശിയായ ഇദ്ദേഹം.
യാത്രാ നിരോധനം കാരണം വർഷങ്ങളായി ബഹ്റൈനിൽ കഴിയുകയായിരുന്നു കാളിമുത്തു. യാത്രവിലക്ക് നീക്കുന്നതിനു അദ്ദേഹം ജോലി ചെയ്തിരുന്ന മുൻ കമ്പനി ഡയറക്ടറുമായി സംസാരിച്ചപ്പോൾ അവർ വേണ്ട സഹായം നൽകി. കൂടാതെ ഇന്ത്യൻ എംബസി അംബാസിഡർ പീയൂഷ് ശ്രീവാസ്തവയുടെ ഇടപെടൽ യാത്ര വിലക്ക് നീക്കാൻ കൂടുതൽ സഹായകമായി. ഇതിനു വേണ്ടി പ്രവർത്തിച്ച ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല തുടങ്ങയവർക്കും ഇമിഗ്രേഷൻ അതോറിറ്റിക്കും സുധീർ തിരുനിലത്ത് നന്ദി പറഞ്ഞു.രാജ്യം വിടുന്നതു വരെ കാളി മുത്തുവിന് താമസസൗകര്യം ഒരുക്കിയത് സിഖ് ഗുരുദ്വാരയിലെ അംഗങ്ങളാണ്.