മനാമ: ബഹ്റൈനിൽ വീണ്ടും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി. 3274 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നാം തവണയാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂവായിരം പിന്നിടുന്നത്. മെയ് 29ന് 24 മണിക്കൂറിനിടെ 18,658 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണിത്. 17.55% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1275 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1988 പേർക്ക് സമ്പർക്കങ്ങളിലൂടെയും 11 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 28,798 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 291 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം 2533 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 2,05,962 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട 16 പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 939 ആയി തുടരുകയാണ്. ആകെ 46,07,670 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 9,11,847 പേർ ഇതുവരെ ഓരോ ഡോസും 7,73,002 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.