മനാമ: ബഹ്‌റൈനിൽ സിനോഫാം കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ പരിധി കുറച്ചു. അവശ വിഭാഗത്തിലുള്ളവർക്ക് ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ചു മൂന്ന് മാസമായാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. മറ്റുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം 6 മാസത്തിന് ശേഷമാകും നൽകുക. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മോണിറ്ററിങ് ഹെഡ് ലെഫ്. കേണൽ ഡോ. മനാഫ് അൽ ഖതാനിയാണ് ഇക്കാര്യം അറിയിച്ചത്. ബഹ്‌റൈനിൽ നിലവിൽ ലഭ്യമായ എല്ലാ വാക്‌സിനുകളും ഒരുപോലെ ഫലപ്രദമാണെന്നും മറ്റു വാക്‌സിനുകൾക്കും ബൂസ്റ്റർ ഡോസുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിന് അനുസരിച്ചു പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശത്ത് താമസിക്കുന്ന ബഹ്റൈൻ പൗരന്മാർക്കായി കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് അൽ മാനിയ പറഞ്ഞു. വിദേശ എംബസികളിൽ നിന്നും വാക്സിൻ സ്വീകരിക്കുവാൻ രജിസ്റ്റർ ചെയ്തവരുടെ കൃത്യമായ വിവരങ്ങൾ കുറച്ചു ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും അതിനുശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .
രാജ്യത്തെ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ പുതിയ ചികിത്സാ യൂണിറ്റ് ഇന്നുമുതൽ കോവിഡ് രോഗികൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 9 മുതൽ ഹോം ഐസലേഷനിലുള്ള കോവിഡ് രോഗികൾക്ക് വൈദ്യസഹായത്തിനായി ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ പുതിയ ചികിത്സ യൂണിറ്റ് സന്ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇനിയും വാക്‌സിൻ സ്വീകരിക്കാത്ത ജനങ്ങൾ വിമുഖത കാണിക്കാതെ മുന്നോട്ടു വരണമെന്ന് ടാസ്‌ക്‌ഫോഴ്‌സ് അംഗവും പൊതുജനാരോഗ്യ വിദഗ്ധയുമായ ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാൻ അര്ഹരായവരിൽ 19 ശതമാനം ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനവും രോഗബാധയുടെ ആഘാതവും കുറക്കാൻ വാക്‌സിൻ സ്വീകരിക്കുക മാത്രമാണ് പോംവഴിയെന്നും അവർ പറഞ്ഞു.
ബഹ്‌റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 25വരെ നീട്ടാൻ നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് തീരുമാനിചിരുന്നു. നിലവിലെ സ്ഥിതി വിലയിരുത്തിയും സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിയോടെയുമാണ് ടാസ്ക് ഫോഴ്സ് തീരുമാനം പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്.