മനാമ: വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 19 ശതമാനം പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. ജമീല അൽ സൽമാൻ ചൂണ്ടിക്കാട്ടി. 12 മുതൽ 17 വയസ്സുവരെ പ്രായമുള്ളവരാണ് സമൂഹത്തിലെ വലിയൊരു ഭാഗം. മുതിർന്നവരെ അപേക്ഷിച്ച് ഇവരിൽ വൈറസ് കൂടുതൽ കാലം നിലനിൽക്കാനും സാധ്യത കൂടുതലാണ്. ഇവരിൽനിന്ന് മാതാപിതാക്കൾക്കും വീട്ടിലെ മുതിർന്നവർക്കും രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ, ഈ പ്രായവിഭാഗത്തിലുള്ളവർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണം.
കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തള്ളിക്കളായൻ രക്ഷിതാക്കളോട് അഭ്യർഥിക്കുന്നതായും ഡോ. ജമീലപറഞ്ഞു.
ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായോ ശെവദ്യശാസ്ത്രപരമായോ അടിസ്ഥാനമില്ല. ഡോക്ടർമാരിൽനിന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്നും മാത്രം വിവരങ്ങൾ തേടാനും ഡോ. ജമീല ആഹ്വാനം ചെയ്തു.
അപ്പോയിൻമെൻറ് ലഭിച്ചവർ കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്നും ഡോ. ജമീല ഓർമിപ്പിച്ചു. ആളുകൾ കൃത്യത പാലിക്കാത്തത് വാക്സിനേഷൻ പ്രക്രിയയെ സാരമായി ബാധിക്കുന്നുണ്ട്.