മനാമ: ബഹ്‌റൈനിലേക്ക് രണ്ട് കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച 35 വയസുകാരനായ ബംഗ്ലാദേശി വിചാരണ നേരിടുന്നു. രണ്ട് കിലോ മരിജുവാന ഒരു കൊറിയർ സേവനത്തിലൂടെ ഇയാൾ കടത്തുകയായിരുന്നു . പ്രതിക്ക് രാജ്യത്ത് താമസാനുമതിയില്ല. ജൂൺ 21 ന് ഇയാളെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിരുന്നു . എന്നാൽ 35 വയസുകാരനായ ബംഗ്ലാദേശി മയക്കുമരുന്ന് കുറ്റം നിഷേധിക്കുകയാണ് ചെയ്‌തത്.
ഏപ്രിൽ 25 ന് സുഹൃത്തിനായി ഒരു പാക്കേജ് എടുക്കുകയാണ് ചെയ്‌തതെന്നും അതിനുള്ളിൽ എന്താണെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇയാൾ പ്രോസിക്യൂട്ടർമാരോട് പറഞ്ഞത് .2018 ലാണ് ഇയാൾ ബഹ്‌റൈനിൽ എത്തിയതെന്നും പിതാവിനെ കടയിൽ സഹായിക്കാനാണ് എത്തിയതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. കോവിഡ് കാരണം കട അടച്ചതായും പണം അത്യാവശ്യമായി വന്ന സാഹചര്യത്തിൽ മറ്റൊരു ബംഗ്ലാദേശിയോട് ജോലിയെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തതായി ഇയാൾ കോടതിയിൽ പറഞ്ഞു.
നിലവിൽ ബംഗ്ലാദേശിൽ താമസിക്കുന്ന ഇയാളുടെ സുഹൃത്ത് സ്വയം നീരീക്ഷണത്തിൽ കഴിയുന്നതിനാൽ ഒരു ഡിഎച്ച്എൽ പാക്കേജ് പ്രതിയായ ബംഗ്ലാദേശി വാങ്ങിസൂക്ഷിക്കാൻ സുഹൃത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പാക്കേജ് വാങ്ങിയതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു .