മനാമ: അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ ‘നീറ്റി’ന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കം ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്റൈനില്‍ താമസിക്കുന്നത്. ഈ കുടുംബങ്ങളിലെ വിദ്യാർഥികള്‍ നീറ്റ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷക്കായി കാത്തിരിക്കുകയാണ്.
ബഹ്റൈനില്‍ പരീക്ഷ കേന്ദ്രം അനുവദിക്കാത്തപക്ഷം നിരവധി കുട്ടികളുടെ ഭാവിയെ ബാധിക്കും. അതിനാല്‍, യാത്രാപരിമിതിയുടെ ഇക്കാലത്ത് എല്ലായിടങ്ങളിലും പരീക്ഷ കേന്ദ്രം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കെ.എം.സി.സി ബഹ്റൈന്‍ ആക്ടിങ് പ്രസിഡൻറ് ഗഫൂര്‍ കയ്പമംഗലം, ആക്ടിങ് ജന. സെക്രട്ടറി കെ.പി. മുസ്തഫ എന്നിവര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളുടെ പരിശീലനവും തയാറെടുപ്പും നടത്തിയാണ് വിദ്യാർഥികള്‍ നീറ്റ് പരീക്ഷക്ക് കാത്തിരിക്കുന്നത്. അതിനാല്‍, കേന്ദ്രങ്ങളുടെ അഭാവം കാരണം കുട്ടികളുടെ ഭാവി ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകരുത്.
യു.എ.ഇയിലും കുവൈത്തിലും കേന്ദ്രങ്ങൾ അനുവദിച്ചതിന് സമാനമായി ബഹ്റൈനിലും പരീക്ഷാകേന്ദ്രം ഒരുക്കാൻ തടസ്സമില്ല. ഇക്കാര്യങ്ങള്‍ സർക്കാറിെൻറയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്താൻ നടപടികള്‍ കെ.എം.സി.സി നടത്തുമെന്നും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്ക അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.