മനാമ: മണ്ണില്ലാത്ത കൃഷിരീതിയെ അടിസ്ഥാനമാക്കി കാർഷിക മുന്നേറ്റത്തിന് ബഹ്റൈൻ തയാറെടുക്കുന്നു. ആലി, ദിറാസ് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഈ സ്ഥലങ്ങളിൽ ആധുനിക കൃഷിരീതിക്ക് അനുവദിച്ച ഇടങ്ങളിൽ കൃഷി ചെയ്യാൻ നടപടി തുടങ്ങിയതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലഫ് അറിയിച്ചു.
3.7 ദശലക്ഷം ദിനാർ ചെലവിൽ നാല് ഹെക്ടർ പ്രദേശത്താണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. പച്ചക്കറികളുടെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും പ്രാദേശിക ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബഹ്റൈനി യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ കൂടുതൽ അവസരം ഒരുക്കുന്നതുമാണ് പദ്ധതി.
ആലിയിലും ദിറാസിലും പദ്ധതി നടപ്പാക്കുന്നതിനായി കമ്പനിയെ തിരഞ്ഞെടുത്തു. ഒരു വർഷത്തിനകം പദ്ധതി പൂർണമാകുമെന്നാണ് കരുതുന്നത്. മറ്റ് ഗവർണറേറ്റുകളിൽ അനുവദിച്ച സ്ഥലങ്ങളിലും ഇതേ രീതിയിൽ കൃഷി നടപടികൾ പൂർത്തിയാക്കും. ആദ്യഘട്ടത്തിലുള്ള രണ്ടു സ്ഥലങ്ങളിൽനിന്നും പ്രതിവർഷം 500 ടൺ പച്ചക്കറികൾ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.