മനാമ: ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധത്തിൻറെ 50ാം വാർഷികത്തിൻറെയും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘാഷത്തിൻറെയും ഭാഗമായി ഐ.എൻ.എസ് കൊച്ചി ഇന്നലെ മിന സൽമാൻ തുറമുഖത്ത് സന്ദർശനത്തിനെത്തി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ കപ്പലിലെ ക്യാപ്റ്റൻ സച്ചിൻ സെക്വേരയെയും ഓഫിസർമാരെയും നാവികരെയും സ്വീകരിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലെ സൗഹൃദ ബന്ധങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവിക കപ്പലുകൾ ഇടക്കിടെ മനാമ സന്ദർശിക്കാറുണ്ട്.ഐ.എൻ.എസ് കൊച്ചിയുടെ രണ്ടാമത്തെ ബഹ്റൈൻ സന്ദർശനമാണിത്.
തദ്ദേശീയമായി നിർമിച്ച ‘കൊൽക്കത്ത’ വിഭാഗത്തിലെ രണ്ടാമത്തെ ഗൈഡഡ് മിസൈൽ നശീകരണ കപ്പലായ ഐ.എൻ.എസ് കൊച്ചി കടൽയുദ്ധത്തിൽ അതി പ്രഹരശേഷിയുള്ളതാണ്. ആയുധങ്ങൾ കണ്ടെത്താനുള്ള അത്യാധുനിക സെൻസറും കപ്പലിലുണ്ട്. ഭൂതല-ഭൂതല ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് കപ്പലിലെ മറ്റൊരു പ്രധാന ഘടകം. വിദൂര കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുളളതാണ് മിസൈൽ.
നിലവിൽ അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലുമാണ് കപ്പൽ പ്രവർത്തിക്കുന്നത്. ഗൾഫ് മേഖലയിലൂടെ യാത്രചെയ്യുന്ന ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സുരക്ഷ ഒരുക്കുകയാണ് പ്രധാന ചുമതല. ബഹ്റൈൻ സന്ദർശനത്തിനു മുമ്പ് അബൂദബി, യു.എ.ഇ, സൗദി അറേബ്യയിലെ അൽ ജുബൈൽ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും കപ്പൽ സന്ദർശനം നടത്തിയിട്ടുണ്ട്.