മനാമ: ബഹ്റൈന്റെ ചരിത്രം മനസ്സിലാക്കാൻ സഹായിക്കുന്ന സവിശേഷവും അസാധാരണവുമായ പുരാവസ്തു തെളിവുകൾ മുഹറഖിലെ ഖനനത്തിലൂടെ വെളിപ്പെട്ടതായി യുകെയിലെ എക്സെറ്റർ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിലെ പ്രൊഫസർ തിമോത്തി ഇൻസോൾ പറഞ്ഞു.
സമാഹിജ് ഗ്രാമത്തിലെ സെമിത്തേരിയിൽ കുന്നിൽ നടത്തിയ ഖനനത്തിൽ രണ്ട് പുരാവസ്തു കെട്ടിടങ്ങൾ കണ്ടെത്തിയാതായി ബ്രിട്ടീഷ്-ബഹ്റൈൻ പര്യവേക്ഷണ സംഘത്തിന്റെ തലവൻ കൂടിയായ പ്രൊഫസർ ഇൻസോൾ പറഞ്ഞു. 300 വർഷം പഴക്കമുള്ള ഒരു പള്ളിയും AD 6, 8 നൂറ്റാണ്ടുകളിലെന്നു കരുതപ്പെടുന്ന ക്രിസ്ത്യൻ സാന്നിധ്യത്തിന്റെ ഭൗതിക തെളിവുകൾ അടങ്ങിയ ഒരു സമുച്ചയവുമാണ് കണ്ടെത്തിയത്.
ബഹ്റൈൻ നാഷണൽ മ്യൂസിയം സംഘടിപ്പിച്ച പ്രഭാഷണങ്ങളുടെ ഭാഗമായി ബഹ്റൈൻ പുരാവസ്തു ഗവേഷണ ദൗത്യങ്ങളുടെ പ്രവർത്തനങ്ങളിൽ വെളിച്ചം വീശുന്നതിനായി വീഡിയോ കോൺഫറൻസ് വഴി വിദൂരമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മുതൽ മുഹറഖിലെ വിവിധ സ്ഥലങ്ങളിൽ ബഹ്റൈൻ-ബ്രിട്ടീഷ് സംയുക്ത ടീമിന്റെ ഏറ്റവും പുതിയ ഫലങ്ങൾ അദ്ദേഹം എടുത്തുകാണിച്ചു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്‌സ്‌ൻറെ (ബി എ സി എ) പങ്കാളിത്തത്തോടെ നടത്തിയ ഖനനം ചരിത്രപരമായ സമാഹിജിലും മുഹറഖിലും വലിയ പുരാവസ്തു കണ്ടെത്തലുകൾക്ക് കാരണമായി.
ഖനനത്തിൽ കണ്ടെത്തിയ കെട്ടിടം 17 മീറ്റർ നീളവും 10 മീറ്റർ വീതിയിലും ആണെന്നും അതിന്റെ മതിലുകളുടെ അവശിഷ്ടങ്ങൾ 110 സെന്റിമീറ്റർ വരെ ഉയരമുള്ളതാണെന്നും ഈ കെട്ടിടം ഒരു പള്ളിയേക്കാൾ കൂടുതലാണെന്നും പ്രൊഫസർ ഇൻസോൾ പറഞ്ഞു. എന്നാൽ ഈ ഘടനകൾ കുവൈറ്റിലും യുണൈറ്റഡ് അറബ് എമിറേറ്റിലും കണ്ടെത്തിയ പുരാവസ്തു ഘടനകൾക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഖനന തൊഴിലാളികൾ മൺപാത്രങ്ങളും ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ ക്രിസ്ത്യൻ സമൂഹം പ്രദേശത്ത് തഴച്ചുവളർന്ന നെസ്തോറിയൻ പള്ളിയുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഗ്രാമവാസികൾക്ക് സമുദ്ര പ്രവർത്തനങ്ങളുമായി ശക്തമായ ബന്ധം ഉണ്ടായിരുന്നുവെന്ന് പ്രൊഫസർ ഇൻസോൾ ചൂണ്ടിക്കാട്ടി.