മനാമ:
12 മുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർക്ക് ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസുകൾ കൂടി നൽകിത്തുടങ്ങുമെന്ന് കോവിഡ് പ്രതിരോധ സമിതി അറിയിച്ചു. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച കൗമാരക്കാർക്ക് സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോഎൻടെക് ബൂസ്റ്റർ ഷോട്ടുകൾ നൽകും.
രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതലാണ് ബൂസ്റ്ററിന് അനുമതി. എന്നാൽ, ഫൈസർ ബയോടെക് വാക്സിൻ സ്വീകരിച്ചവർക്ക് ആറുമാസം കഴിയുമ്പോൾ ഫൈസർ ബയോടെക് ബൂസ്റ്റർ ഡോസ് മാത്രമേ നൽകാവു. ബൂസ്റ്റർ ഷോട്ട് ലഭിച്ചില്ലെങ്കിൽ ഈ പ്രായക്കാർക്കുള്ള ‘ബിഎവെയർ’ ആപ്ലിക്കേഷനിൽ പച്ച ഷീൽഡ് മഞ്ഞയായി മാറില്ലെന്നും പ്രതിരോധ സമിതി അറിയിച്ചു.
ആഗോള മഹാമാരിയെ അഭിസംബോധന ചെയ്യാനും പൊതുജനാരോഗ്യം നിലനിർത്താനും രാജ്യം സ്വീകരിച്ച നടപടികൾക്ക് അനുസൃതമായാണ് വാക്സിനേഷൻ നടപടിക്രമത്തിലും മാറ്റം വരുത്തുന്നതെന്ന് പ്രതിരോധ സമിതി അറിയിച്ചു