മനാമ: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ബഹ്റൈൻ പ്രവാസി കൂട്ടായ്മകൾ. രാഷ്ട്രീയ ഭേദമന്യേ, എല്ലാവിഭാഗം ജനങ്ങളുടെയും ആദരവ് ഏറ്റുവാങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ കരുത്തനായ സംഘാടകനായിരുന്നു അദ്ദേഹമെന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും അഭിപ്രായപ്പെട്ടു.
ബഹ്റൈൻ പ്രതിഭ
സിപി.ഐ.എം പോളിറ്റ് ബ്യുറോ മെംബറും മുൻ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് : കൊടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗം അപരിഹാര്യമായ ദുഃഖമായി അനുഭവപ്പെടുന്നു. നാടിന്റെ വികസനത്തിന് വേണ്ടി മതേതര സംരക്ഷണത്തിന് വേണ്ടി രോഗിയാണ് എന്നറിഞ്ഞിട്ടും വിശ്രമമില്ലാതെ പ്രവർത്തിച്ച അത്യുജ്ജ്വല മാതൃകയാണ് സഖാവ് കൊടിയേരി ബാലകൃഷ്ണൻ ഈ മണ്ണിൽ അവശേഷിപ്പിച്ചു പോകുന്നത്.
പാർട്ടി എല്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റവും നല്ലരീതിയിൽ കരുതലോടെ ജനകീയതയോടെ നടപ്പിലാക്കാൻ കഴിഞ്ഞു എന്നതും സഖാവിന്റെ വേറിട്ട വിശേഷണത്തിന് ഉദാഹരണമാണ് . ആ വിയോഗത്തിൽ ബഹ്റൈൻ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രതിഭ മുഖ്യ രക്ഷാധികാരി ഇൻ ചാർജ്ജ് ഷെറീഫ് കോഴിക്കോട്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ സംയുക്തമായി പുറപ്പെടവിച്ച പത്രകുറിപ്പിലൂടെ അറിയിച്ചു.
ഇന്ന്, ഞായറാഴ്ച്ച വൈകുന്നേരം 7.30 മണിക്ക് പ്രതിഭ കേന്ദ്ര ഓഫീസിൽ ബഹ്റിനിലെ വിവിധ സാംസ്കാരിക-കക്ഷി നേതാക്കൾ പങ്കെടുക്കുന്ന അനുശോചന യോഗം ഉണ്ടായിരിക്കുന്നതാണ്. ഒപ്പം ജീവിതത്തിന്റെ വിവിധ തുറയിലുള്ള ആളുകൾക്ക് ദു:ഖം രേഖപെടുത്താൻ പ്രതിഭ ഓഫീസിൽ അനുശോചന പുസ്തകം ഇന്ന് ( 2 ഒക്ടോബർ 2022 ന് വൈകുന്നേരം 6 മണി മുതൽ ലഭ്യമാണ് എന്നും ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈൻ കേരളീയ സമാജം
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയിലും മന്ത്രിയെന്നനിലയിലും അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച നേതാവായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായ അദ്ദേഹം രാഷ്ട്രീയ, ഭരണരംഗത്ത് തന്റേതായ മുദ്രപതിപ്പിച്ചാണ് വിടവാങ്ങുന്നത്. സൗമ്യതയോടെയും സമചിത്തതയോടെയും പ്രശ്നങ്ങളെ നേരിട്ട അദ്ദേഹം എല്ലാവിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ നേതാവാണ്.
അനുശോചന യോഗം ഇന്ന് (2/10/2022) ഞായർ വൈകുന്നേരം 7:30 ന് സമാജം ബാബുരാജൻ ഹാളിൽ വെച്ച് നടക്കുമെന്നും സമാജം മെമ്പർമാരെയും പൊതുജനങ്ങളെയും അനുശോചന യോഗത്തിലേക്ക് ക്ഷണിക്കുന്നതായി പത്രക്കുറിപ്പിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു
ഒഐസിസി ബഹ്‌റൈൻ
മുൻ കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയും സി പി എം പോളിറ്റ്ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അനുശോചിച്ചു. കണ്ണൂർ ജില്ലയിലും, കേരളത്തിലും സി പി എം നെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനം മൂലം സാധിച്ചിട്ടുണ്ട്. വർഗീയ ശക്തികളെ എതിർക്കുവാനും, മതേതര ശക്തികളെ ശക്തിപ്പെടുത്തുവനും അദ്ദേഹത്തിന്റെ പ്രവർത്തനം മൂലം സാധിച്ചിട്ടുണ്ട് എന്നും അനുസ്മരിച്ചു.
ബി.കെ.എസ്.എഫ്
കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ബി.കെ.എസ്.എഫ് സേവനകൂട്ടായ്മ അനുശോചിച്ചു. പ്രിയപ്പെട്ടവരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (എസ് എൻ സി എസ്)
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും, കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും, ദീർഘകാലം കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിനെ പ്രതിനിധികരിച്ച നിയമസഭാംഗവും ആയിരുന്ന, രാഷ്ട്രീയത്തിന് അതീതമായി മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ജനഹൃദയങ്ങളിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്ത ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും ദീർഘകാലം സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പം പാർട്ടിയെ ഒറ്റക്കെട്ടായ് നയിക്കുകയും ഒരുജനതയെ ആകെയും സ്നേഹിച്ച നേതാവുമായിരുന്നു കോടിയേരി എന്ന് ഓർമിച്ച അനുശോചനകുറിപ്പിൽ കലാലയരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സർവ്വസമ്മതനായ,സംശുദ്ധ രാഷ്ട്രീയക്കാരിലെ പ്രസന്നവദനനായ മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പീപ്പിൾസ് കൾച്ചർ ഫോറം ബഹ്‌റൈൻ
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ പീപ്പിൾസ് കൾച്ചർ ഫോറം ബഹ്‌റൈൻ നാഷണൽ കമ്മിറ്റി അനുശോചനം രേഖപെടുത്തി. എതിരാളികളോട് പോലും സ്നേഹത്തോടെയും പുഞ്ചിരിയിലൂടെയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് പി സി എഫ് നേതാക്കൾ അനുശോചന സന്ദേശത്തിൽ അഭിപ്രായപെട്ടു.