മനാമ: ബഹ്റൈൻ പ്രവാസി മലയാളി ഇ.എ സലിം രചിച്ച ‘പൊന്നൊഴുകി വന്ന കാലം’ എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം കൊച്ചി ബോൾഗാട്ടി പാലസിൽ സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച ‘ഹാർമണി 2026’ വേദിയിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, മുൻ ബഹ്റൈൻ പ്രവാസി പി.ടി തോമസിന് കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ഷേർളി സലിം എന്നിവരുടെയും വേദിയിലെ വിശിഷ്ട സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
വർത്തമാനകാല ലോകത്തെ മാറ്റിമറിച്ച ഫോസിൽ ഇന്ധന സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ മനുഷ്യജീവിതത്തെ അടയാളപ്പെടുത്തുന്നതാണ് നോവലിന്റെ പ്രമേയം. പതിറ്റാണ്ടുകൾക്ക് മുമ്പ് ഭാഗ്യം തേടി ഗൾഫിലെ എണ്ണപ്പാടങ്ങളിലെത്തിയ മലയാളികളുടെ ജീവിതാനുഭവങ്ങളും നേട്ടങ്ങളും കഷ്ടപ്പാടുകളും മുതൽ മുല്ലപ്പൂ വിപ്ലവവും കോവിഡ് മഹാവ്യാധിയും വരെയുള്ള ചരിത്ര സംഭവങ്ങൾ നോവലിൽ വിഷയമാകുന്നുണ്ട്. വിശാലമായ അർത്ഥത്തിൽ എണ്ണയുടെ രാഷ്ട്രീയത്തെയാണ് ഗ്രന്ഥകർത്താവ് ഇവിടെ വിചാരണ ചെയ്യുന്നത്.
നോവലിന്റെ ആദ്യ പതിപ്പ് പ്രകാശനം കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചി രാമവർമ്മ ക്ലബ്ബിൽ വെച്ച് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഇ. സന്തോഷ്കുമാർ ബെന്യാമിന് നൽകിയാണ് നിർവ്വഹിച്ചിരുന്നത്.
കൊല്ലം സ്വദേശിയായ ഇ എ സലിം 44 വര്ഷത്തോളമായി ബഹ്റൈനിലുണ്ട്. നിലവിൽ ബഹ്റൈൻ പെട്രോളിയം കമ്പനിയിൽ കോൺട്രാക്ട് മാനേജ്മന്റ് സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയാണ്. കേരളീയ സമാജം പ്രസിഡന്റ്, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഷേർളി സലിം ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അധ്യാപികയാണ്. നയൻതാരയാണ് മകൾ.









