മനാമ: സാധനങ്ങൾ വാങ്ങാൻ പോയി കാത്തിരിപ്പ് നീണ്ടുപോയതിന്റെ ദേഷ്യത്തിൽ സഹപ്രവർത്തകന്റെ ചെവിയടിച്ച് തകർക്കുകയും കേൾവിശക്തി ഭാഗികമായി നഷ്ടപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രവാസി ഡ്രൈവർക്ക് തടവുശിക്ഷ. 37-കാരനായ ബംഗ്ലാദേശ് സ്വദേശിക്കാണ് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. അടിയുടെ ആഘാതത്തിൽ ഇരയായ വ്യക്തിയുടെ കർണ്ണപടം തകരുകയും അഞ്ച് ശതമാനം സ്ഥിരവൈകല്യം സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കടയിൽ നിന്ന് പാനീയങ്ങളും സിഗരറ്റും വാങ്ങാൻ പോയ സഹപ്രവർത്തകൻ 30 മിനിറ്റോളം വൈകിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഖമീസ്, സഹ്ല എന്നിവിടങ്ങളിൽ വെച്ചായിരുന്നു സംഭവം. യാത്രയ്ക്കിടയിൽ വാക്കുതർക്കമുണ്ടാവുകയും, വാഹനത്തിൽ വെച്ചും പിന്നീട് കമ്പനിയുടെ പാർക്കിംഗ് ഏരിയയിൽ വെച്ചും പ്രതി ഇയാളുടെ ഇരുചെവിയിലും ക്രൂരമായി അടിക്കുകയുമായിരുന്നു. അടിയേറ്റതിന് പിന്നാലെ ചെവിയിൽ വലിയ ശബ്ദം അനുഭവപ്പെട്ട ഇരയായ 42-കാരൻ ഉടൻ തന്നെ മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച പ്രതി, പരാതിക്കാരൻ സ്വയം കാറിന്റെ ഡാഷ്ബോർഡിൽ തലയിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് കോടതിയിൽ വാദിച്ചത്. പരാതിക്കാരന് നേരത്തെ തന്നെ ചെവിക്ക് രോഗങ്ങളുണ്ടായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. പരാതിക്കാരന് ഭാഗികമായി കേൾവിശക്തി നഷ്ടപ്പെട്ടതായി വിദഗ്ധ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ഹൈ ക്രിമിനൽ കോടതി ഡ്രൈവർക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്.









