മനാമ: 57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിർമ്മാണം, ഇറക്കുമതി, വിൽപന എന്നിവ നിരോധിച്ചുകൊണ്ടുള്ള 2026-ലെ ഏഴാം നമ്പർ പ്രമേയം കർശനമായി പാലിക്കാൻ നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, വ്യാപാരികൾ എന്നിവർക്ക് വ്യവസായ വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി.
വരുന്ന ഓഗസ്റ്റ് 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിയമം നടപ്പിലാകുന്നതിന് മുമ്പുള്ള ബാക്കി സമയം പ്രയോജനപ്പെടുത്തി ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ മന്ത്രാലയം വാണിജ്യ മേഖലയോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ പ്ലാസ്റ്റിക് ബാഗുകളുടെ സ്റ്റോക്കുകൾ ഒഴിവാക്കുക, അവയുടെ ഉൽപ്പാദനവും ഇറക്കുമതിയും നിർത്തലാക്കുക, പകരം അംഗീകൃത ബദൽ മാർഗ്ഗങ്ങൾ ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിയമലംഘനങ്ങൾ ഒഴിവാക്കാനും വാണിജ്യ മേഖലയ്ക്ക് പൂർണ്ണമായി നിയമം പാലിച്ച് മുന്നോട്ട് പോകാനും ഈ മുൻകരുതലുകൾ സഹായിക്കും.
സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റുമായി ഏകോപിപ്പിച്ചാണ് മന്ത്രാലയം ഈ നിയമം നടപ്പിലാക്കുന്നതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഡൊമസ്റ്റിക് ആൻഡ് ഫോറിൻ ട്രേഡ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ വ്യക്തമാക്കി. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും റീസൈക്ലിംഗ് സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴി ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കും സുസ്ഥിര വികസനത്തിനും പിന്തുണ നൽകുന്നതാണ് ഈ ദേശീയ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ഇനങ്ങൾക് ഇളവുകൾ പ്രഖ്യാപിച്ചു
പുതിയ നിരോധന നിയമത്തിൽ നിന്ന് ചില പ്രത്യേക ഇനം പ്ലാസ്റ്റിക് ബാഗുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
-
വീടുകളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബാഗുകൾ
-
മെഡിക്കൽ മേഖലയിലെ അപകടകരമായ അവശിഷ്ടങ്ങൾക്കുള്ള ബാഗുകൾ
-
മുൻകൂട്ടി പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ് ബാഗുകൾ
-
കയറ്റുമതിക്കായി മാത്രം നിർമ്മിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ എന്നിവയ്ക്കാണ് ഇളവുകൾ നൽകിയിട്ടുള്ളത്.
അതേസമയം, 57 മൈക്രോണോ അതിൽ കൂടുതലോ കനമുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്നത്ര ഈടുള്ളതായതിനാൽ അവയുടെ ഉപയോഗം തുടരാവുന്നതാണ്. ഇതിനൊപ്പം തുണി ബാഗുകൾ, പേപ്പർ ബാഗുകൾ, പൂർണ്ണമായും മണ്ണിൽ ലയിക്കുന്ന ബാഗുകൾ എന്നിവ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കാനും മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.
വാണിജ്യ മേഖലയിലെ ആദ്യഘട്ട ബോധവൽക്കരണം മന്ത്രാലയം വിജയകരമായി പൂർത്തിയാക്കിയതായും ഇപ്പോൾ നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട ബോധവൽക്കരണം പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അറിയിച്ചു. മന്ത്രാലയത്തിന്റെ തീരുമാനങ്ങളോട് വാണിജ്യ മേഖല കാണിക്കുന്ന സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഈ കൂട്ടായ പ്രവർത്തനം ബഹ്‌റൈന്റെ പരിസ്ഥിതി സുരക്ഷ ശക്തമാക്കാനും സുരക്ഷിതമായ മാലിന്യ സംസ്കരണത്തിനും രാജ്യത്തെ വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.









