മനാമ: രാജ്യത്തെ വിപണിയിലെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വ്യാപക പരിശോധനയുമായി ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം. കഴിഞ്ഞ നാല് മാസത്തിനിടെ (മാർച്ച് 1 മുതൽ ജൂലൈ 31 വരെ) രാജ്യത്തുടനീളമുള്ള വിവിധ മാർക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി 3,191 മിന്നൽ പരിശോധനകളാണ് ഇൻസ്പെക്ടർമാർ നടത്തിയത്.
അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ, വിലയിലെ സുതാര്യത, ന്യായമായ വ്യാപാര രീതികൾ എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഫുഡ് സ്റ്റോറുകളിൽ 2,156 പരിശോധനകളും ബേക്കറികളിൽ 234, സെൻട്രൽ മാർക്കറ്റുകളിൽ 98, മറ്റ് വാണിജ്യ സ്ഥാപനങ്ങളിൽ 703 പരിശോധനകളും പൂർത്തിയാക്കി.
പരിശോധനയിൽ ആകെ 178 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 176 എണ്ണം വിലവർദ്ധനവ്/വിലവിവരപ്പട്ടികയുമായി ബന്ധപ്പെട്ടവയും 2 എണ്ണം വാണിജ്യ തട്ടിപ്പുകളുമായിരുന്നു. നിയമലംഘനം നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് 31 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. 21 സ്ഥാപനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് നൽകുകയും, 8 എണ്ണം ഭരണപരമായി അടപ്പിച്ചു സീൽ ചെയ്യുകയും ചെയ്തു. 2 സ്ഥാപനങ്ങളെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
ഈ കാലയളവിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച 494 പരാതികളിൽ മന്ത്രാലയം ഉടനടി നടപടി സ്വീകരിച്ചു. 27 സന്നദ്ധ പ്രവർത്തകർ പരിശോധനകളിൽ പങ്കാളികളായി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 17111225 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ, inspection@moic.gov.bh എന്ന ഇമെയിൽ വഴിയോ, ‘തവാസുൽ’ (Tawasul) ആപ്പ് വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.









