മനാമ: സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ ഏർപ്പെടുത്തിയ രാത്രികാല കടൽയാത്ര നിരോധനം ലംഘിക്കുകയും, നിർദ്ദേശങ്ങൾ അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാർഡ്. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വൈകുന്നേരം 6:30 മുതൽ പുലർച്ചെ 4:00 വരെയുള്ള കടൽയാത്രാ നിരോധന സമയം ലംഘിച്ച് ബോട്ട് തീരത്തുനിന്ന് വടക്കൻ മേഖലയിലേക്ക് പോകുന്നത് റഡാറിലും തീരദേശ ക്യാമറകളിലും പതിയുകയായിരുന്നു. തുടർന്ന് പട്രോളിംഗ് സംഘം ബോട്ടിനെ തടയാൻ ശ്രമിച്ചെങ്കിലും ബോട്ട് നിർത്തിയിടാൻ തയ്യാറായില്ല.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബോട്ട് കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് ബോട്ടിൽ മനഃപൂർവം ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് പട്രോളിംഗ് ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൂട്ടിയിടിക്കിടെ ലംഘനം നടത്തിയ ബോട്ടിൽ നിന്ന് രണ്ട് പേർ കടലിലേക്ക് വീണെങ്കിലും കോസ്റ്റ് ഗാർഡ് ഇവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു രക്ഷപ്പെടുത്തി. തുടർന്ന് ആഴം കുറഞ്ഞ ഭാഗത്തേക്ക് ഓടിച്ചു കയറ്റിയ ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നാമനെയും റഡാർ സഹായത്തോടെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിശ്ചിത സമയങ്ങളിലെ സമുദ്ര സഞ്ചാര നിരോധനം കർശനമായി പാലിക്കണമെന്നും, കോസ്റ്റ് ഗാർഡിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പിടിയിലായവർക്കെതിരെ തുടർ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.









