മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രമേഖലയിൽ മൂന്ന് പേരുമായി സഞ്ചരിച്ചിരുന്ന സ്വദേശി മത്സ്യബന്ധന ബോട്ട് ആയുധധാരികൾ തടഞ്ഞുനിർത്തി കൊള്ളയടിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കോസ്റ്റ് ഗാർഡ് അടിയന്തിര അന്വേഷണവും നിയമനടപടികളും ആരംഭിച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ആയുധധാരികളായ സംഘം സഞ്ചരിച്ച മറ്റൊരു ബോട്ട് പെട്ടെന്ന് പ്രത്യാക്രമണം നടത്തുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അടിയന്തര സഹായ അഭ്യർത്ഥന (Distress call) അയക്കാൻ പോലും അവസരം നൽകുന്നതിന് മുൻപായി ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത സംഘം, അതിലുണ്ടായിരുന്ന സാധനസാമഗ്രികളും ബോട്ടും പിടിച്ചെടുത്ത് ജീവനക്കാരെ കടലിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ ജീവനക്കാരാണ് കടലിൽ ഒറ്റപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ് പോസ്റ്റിൽ എത്തിച്ചത്. ഇവർ മൂവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
സമുദ്രമേഖലയിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് നിർദ്ദേശം നൽകി. കടലിൽ ആയിരിക്കുമ്പോൾ എല്ലാ ബോട്ടുകളിലെയും ‘ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം’ (AIS) എപ്പോഴും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇത് അടിയന്തര ഘട്ടങ്ങളിൽ സഹായ സന്ദേശങ്ങൾ അയക്കാനും വേഗത്തിൽ രക്ഷാപ്രവർത്തനം ഉറപ്പാക്കാനും സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









