മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിതരായ 13 പേർ കൂടി രോഗമുക്തരായതോടെ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടവരുടെ എണ്ണം 177 ആയി. ഒപ്പം തന്നെ 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 211 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേരുടെ ഒഴികെ മറ്റെല്ലാവരുടെയും ആരോഗ്യനില സുരക്ഷിതമാണ്. ഇതുവരെ 26646 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുന്നത്. ഇന്ന് മാർച്ച് 24ന് ഉച്ചക്ക് 2 മണിക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണമില്ല. അതേസമയം പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പബ്ലിക് ഹെല്‍ത്ത് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരമാവും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുക. മൂന്ന് മാസം തടവ് ശിക്ഷയും ആയിരം ദിനാർ മുതൽ പതിനായിരം ദിനാർ വരെ പിഴയുമാണ് നിയലംഘകര്‍ക്ക് ലഭിക്കുന്ന ശിക്ഷ.